Headlines

’30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുന്നു, വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിലുള്ളതിൽ അഭിമാനം’; ഗവർണർ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഇരിക്കുന്ന വേദിയിലായിരുന്നു പ്രതികരണം.

എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ വെള്ളാപ്പള്ളി നടേശൻ നയിക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും ചെയ്താൽ വിജയം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

അതേസമയം, അതേ വേദിയിൽ ദേവസ്വം മന്ത്രി വി. എൻ. വാസവനും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി. കുത്തഴിഞ്ഞ പുസ്തകം ചിട്ടയായി വെള്ളാപ്പള്ളി മാറ്റിയെടുത്തു. പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണ്. ഇങ്ങനെ ഒരു ജനറൽ സെക്രട്ടറി മറ്റൊരു സംഘടനയ്ക്കും കാണില്ലെന്നും മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു.ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെയാണ് കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചു. ട്രാക്ക് തെറ്റിയാണ് എസ്എൻഡിപി യോഗത്തിലേക്ക് വന്നത്. വി. എസ്. അച്യുതാനന്ദനുൾപ്പടെ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേർത്ത് പിടിക്കാൻ കാരണം. “താൻ പൊതുപ്രവർത്തനം തുടങ്ങുമ്പോൾ തന്റെ സമുദായം എവിടെ കിടക്കുന്നു എന്നെനിക്ക് അറിയാമെന്നും” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.