Headlines

കേരളം പിടിക്കാന്‍ ഹൈക്കമാന്റ് നേരിട്ടിറങ്ങുന്നു; ദീപാദാസ് മുന്‍ഷി കേരളത്തില്‍ സ്ഥിരതാമസത്തിന്

സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രപദ്ധതികളുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പുപോര് കനത്തതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിക്കുകയായിരുന്നു. ഗ്രൂപ്പിസത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടെടുക്കാനും അധികാരത്തില്‍ എത്തിക്കുന്നതിനുമായാണ് ഹൈക്കമാന്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത.്

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണ് എഐസിസി വിഭാവനം ചെയ്യുന്നത്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അഞ്ചുവര്‍ഷത്തെ ഇടവേളകളില്‍ അധികാരത്തില്‍ തിരിച്ചെത്തിയിരുന്ന കേരളത്തില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ അധികാരം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള വടംവലിയാണെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്. സുനില്‍ കനഗോലുവിന്റെ നിര്‍ദേശപ്രകാരമാണ് ദേശീയ നേതാക്കള്‍ കേരളത്തില്‍ കുടൂതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേതാക്കള്‍ തമ്മിലുള്ള വടം വലി വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അധികാരത്തില്‍ വരാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് എ ഐ സി സിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി നേരിട്ട് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അസംബ്ലി തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി 2026 ജനുവരി-ഫെബ്രുവരി മാസത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്ക് പദയാത്ര നടത്താനാണ് തീരുമാനം. ബിഹാര്‍ മാതൃകയില്‍ വോട്ടുചോരിയാത്രയാണ് പ്ലാന്‍ ചെയ്യുന്നത്.

സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബുത്തുതലത്തില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അടുത്തമാസത്തോടെ ആരംഭിക്കും. ജില്ലാ, സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ആസ്ഥാനത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നീക്കമുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു തിരഞ്ഞെടുപ്പ് സമിതി ഓഫീസ് കെപിസിസി ആസ്ഥാനത്ത് പ്രവര്‍ത്തിക്കും. സോഷ്യല്‍ മീഡിയ മാനേജ്മെന്റ് വിപുലീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നീക്കവും ഇതോടൊപ്പമുണ്ടാവും.

നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ചയും അനൈക്യവും എല്ലാ സമീമകളും ലംഘിച്ചെന്നാണ് എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലാത്തതിനാല്‍ സംഘടനാ പ്രവര്‍ത്തനം താളം തെറ്റിയിരിക്കയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കര ഒഴികെ എല്ലാ മണ്ഡലങ്ങളിലും തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസിനുണ്ടായത്. എന്നാല്‍ ഓരോ തിരഞ്ഞെടുപ്പ് വിജയം കഴിയുമ്പോഴും നേതാക്കള്‍ തമ്മിലുള്ള പോര് കടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പൊലിമ നഷ്ടപ്പെടുത്തുന്ന തരത്തില്‍ നേതാക്കള്‍ തമ്മില്‍ പരസ്പരം ചെളിവാരിയെറിയുന്നത് പതിവായി. മുതിര്‍ന്ന നേതാക്കള്‍പോലും ഗ്രൂപ്പിസത്തിന്റെ പേരില്‍ കലഹിക്കുന്നതായാണ് കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും മാറിയതോടെ പ്രതിപക്ഷനേതാവുമായുള്ള സംസ്ഥാന അധ്യക്ഷന്റെ പോര് അവസാനിച്ചിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഗ്രൂപ്പിസം കൂടുതല്‍ ശക്തപ്രാപിക്കുകയാണുണ്ടായത്. ഇതാണ് ഹൈക്കമാന്റിനെ ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. സംസ്ഥാനത്തിന്റെ ചുമതലവഹിക്കുന്ന എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തില്‍ തുടരും. പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങളും മറ്റും അപ്പപ്പോള്‍ പരിഹരിക്കുന്നതിനായാണ് എഐസിസി ദീപാദാസ് മുന്‍ഷിയെ കേരളത്തില്‍ സ്ഥിരമായി നിര്‍ത്തുന്നത്. തിരുവനന്തപുരത്തും, കൊച്ചിയിലുമാണ് ദീപാദാസ് മുന്‍ഷി ക്യാമ്പുചെയ്യുക. രണ്ടിടങ്ങളിലും വാടകവീടുകള്‍ ഇതിനകം തയ്യാറായെന്നാണ് ലഭിക്കുന്ന വിവരം.

രാഹുല്‍ ഗാന്ധിയുമായി എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘനാ വിഷയങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. കെപിസിസി അധ്യക്ഷനുമായും പ്രതിപക്ഷ നേതാവുമായും രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. ഡിസിസി, കെപിസിസി പുനസംഘടന ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ചര്‍ച്ചകളിലൂടെ തീരുമാനിക്കാനും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കാതെ രമ്യമായി തീരുമാനത്തിലെത്തണമെന്നും നിര്‍ദേശിച്ചിരിക്കയാണ്.

രാഹുല്‍ ഗാന്ധിയുമായി എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘനാ വിഷയങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. കെപിസിസി അധ്യക്ഷനുമായും പ്രതിപക്ഷ നേതാവുമായും രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. ഡിസിസി, കെപിസിസി പുനസംഘടന ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ചര്‍ച്ചകളിലൂടെ തീരുമാനിക്കാനും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കാതെ രമ്യമായി തീരുമാനത്തിലെത്തണമെന്നും നിര്‍ദേശിച്ചിരിക്കയാണ്

സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചിരിക്കയാണ്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കെപിസിസി, ഡിസിസി പുനസംഘടനാ ചര്‍ച്ചകള്‍ മാറ്റിവച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞമാസം മൂന്നു ദിവസം നീണ്ട ചര്‍ച്ച ഫലംകാണാതെ വന്നതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു. ഇനി ചര്‍ച്ച സംസ്ഥാന നടത്താനും അന്തിമ തീരുമാനം എഐസിസിയെ അറിയിക്കണമെന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ പുനസംഘടനയില്‍ നേരത്തെ നേതാക്കള്‍ ഉന്നയിച്ച നിര്‍ദേശങ്ങളില്‍ എല്ലാ വിഭാഗവും ഉറച്ചുനിന്നതോടെ ചര്‍ച്ചകളുമായി മുന്നോട്ടുപോവാന്‍ പറ്റാതെ വരികയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികാരോപണങ്ങളില്‍ പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഒഴിയേണ്ടിവന്നതോടെ നേതാക്കള്‍ തമ്മിലുള്ള അനൈക്യം വീണ്ടും രൂക്ഷമായി. ഇതോടെയാണ് ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെടാനുള്ള വഴിയൊരുങ്ങിയത്.