കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ് എച്ച് ഒക്കെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ചുമതലയിൽ നിന്ന് ഷാജഹാനെ മാറ്റി. തൃശ്ശൂർ സിറ്റി പൊലീസ് പരിധിയിൽ ഷാജഹാന് പോസ്റ്റിംഗ് നൽകരുതെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാജഹാനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഷാജഹാന് നിർദേശം നൽകി.
വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ് അണിയിച്ചുമാണ് കോടതിയിൽ എത്തിച്ചത്. സംഭവത്തിൽ കോടതിയിൽ നിന്ന് രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. എസ്എച്ചഒയ്ക്ക് ഷോക്കേസ് നോട്ടീസും കോടതി അയച്ചിരുന്നു. ഷാജഹാൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ വകുപ്പുതല നടപടിയും വരുന്നത്.
കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചും കൈവിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.