സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നതിൽ വോട്ടർമാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എസ്ഐആറിൽ പുതിയ വോട്ടർപ്പട്ടിക തന്നെ തയ്യാറാക്കും. ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ബോധവത്കരണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
തെരഞ്ഞെടുപ്പ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രവർത്തനം. ആളുകൾക്ക് സമഗ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ട്. ആശങ്കയുടെ ആവശ്യമില്ല സുതാര്യവും ലളിതവുമായിരിക്കും പ്രവർത്തനമെന്ന് രത്തൻ യു ഖേൽക്കർ പ്രതികരിച്ചു. അനർഹർ പട്ടികയുടെ പുറത്ത് പോകുമെന്നും യോഗ്യരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്കായി ബോധവത്കരണം ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ജനങ്ങൾക്ക് നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ആദ്യഘട്ടമാണ് ബീഹാറിൽ നടന്നത്. പുതിയ വോട്ടർ പട്ടിക രൂപീകരിക്കലാണ് എസ് ഐ ആർ. നിലവിലെ പരിഷ്കരണം ഇപ്പോഴുള്ള പട്ടിക പുതുക്കൽ മാത്രമാണ്. കേരളത്തിലും എസ് ഐ ആറിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഷെഡ്യൂൾ ലഭിച്ചാൽ ഉടൻ നടപടികളിലേക്ക് കടക്കും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും. 2002ലെ പട്ടികയിലുള്ള 80 ശതമാനം ആളുകളും 2025 പട്ടികയിലുണ്ട്.
പാലക്കാടുള്ള 2 ബിഎൽഒമാർ പട്ടികകൾ താരതമ്യം ചെയ്തപ്പോഴാണ് ഇത് മനസ്സിലായതെന്ന് രത്തൻ യു ഖേൽക്കർ പറഞ്ഞു. കേരളത്തിൽ ഒരു പ്രയാസവും ആർക്കും ഉണ്ടാകില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഐആർ ഉണ്ടാകില്ലെന്ന് അദേഹം പറഞ്ഞു. വെള്ളിയാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുടനീളം നേരിട്ട് വെരിഫിക്കേഷൻ നടത്താൻ സാധിക്കും. സുപ്രീം കോടതി നിർദ്ദേശപ്രകാരം ആധാർ കൂടി തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.