രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് പുതുതായി അനുവദിച്ച മൂന്ന് സ്റ്റോപ്പുകൾ തിങ്കളാഴ്ച നിലവിൽ വന്നു.
കുലുക്കല്ലൂര്‍, പട്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂര്‍-കോട്ടയം സര്‍വിസിനും മൂന്നിടത്തും സ്റ്റോപ്പുണ്ടാകും. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഭാഗിക പരിഹാരമാണ് പുതിയ നടപടി.
അതേസമയം എറണാകുളം –ഷൊർണൂർ മെമു അടുത്ത ആഴ്ചയോടെ നിലമ്പൂരിലേക്ക് നീട്ടി സർവീസ് തുടങ്ങും. രാത്രിയിൽ 8.35ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുന്ന രീതിയിലും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുന്ന വിധത്തിലുമാണ് നിലവിൽ ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം നിലമ്പൂർ– കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കി വർധിപ്പിച്ചിരുന്നു.