Headlines

‘വോട്ട് കൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യം, കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യര്‍’: തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട കൊള്ള എന്ന ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടര്‍മാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറില്‍ പരാതികള്‍ ഉന്നയിക്കാന്‍ ഇനിയും 15 ദിവസങ്ങള്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയമില്ലെന്ന് ഗ്യാനേഷ് കുമാര്‍ വിശദീകരിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടമകളില്‍ നിന്നും ഒളിച്ചോടില്ല. വോട്ടുകൊള്ള എന്നതുപോലുള്ള അനാവശ്യ പദപ്രയോഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഉചിതമായ സമയത്ത് പറയാതെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചോദിച്ചു. അറിഞ്ഞോ അറിയാതെയോ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടു ഉണ്ടാകും. അത് പരിഹരിക്കാനാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. SIR ന്റെ ഭാഗമായി ഓരോ വീട്ടിലും കയറി ഓരോ വ്യക്തിയേയും കണ്ടാണ് വിവരശേഖരണം നടത്തുന്നത്. പശ്ചിമബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ആവശ്യമാണോ എന്ന് ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

സുപ്രിംകോടതി പറഞ്ഞതിന്റെ കൂടി അടിസ്ഥാനത്തില്‍ വോട്ടറുടെ സ്വകാര്യത മാനിച്ചുകൊണ്ടാണ് മെഷീന്‍ റീഡബിള്‍ വോട്ടര്‍ റോള്‍സ് പുറത്തുവിടാത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും വേണ്ടി അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.