വോട്ടുകൊള്ള ആരോപണം; കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് 30 പേർക്ക് പങ്കെടുക്കാം. കോൺഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത്.

എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ചിൽ മുന്നൂറോളം പാർലമെന്റംഗങ്ങൾ അണിനിരക്കും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച്. ഇന്ന് പാർലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.

വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടർ നടപടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടർപട്ടിക ക്രമക്കേടിൽ സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കൾക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.