Headlines

കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘രാപ്പകലില്ലാതെ കൂടെ നിന്നത് റോജി എം.ജോണ്‍ എംഎല്‍എ’; ചാണ്ടിഉമ്മന്‍

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യദ്രോഹകുറ്റം എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടിഉമ്മന്‍ എംഎല്‍എ. ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സംഘപരിവാര്‍ വേട്ടയാടലുകള്‍ വഴിയേ നടക്കട്ടെയെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം എന്ന നിലയില്‍ പോയിരിക്കുന്നത് കൊണ്ടാണ് ഇത്രയും ഗുരുതരമായ വ്യവസ്ഥകള്‍ വച്ചിരിക്കുന്നത്. അത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. കാരണം, ഒരു തെറ്റും ചെയ്യാത്ത രണ്ട് അമ്മമാര്‍. അവര്‍,യാത്ര ചെയ്തു എന്നൊരു കുറ്റമേ ചെയ്തിട്ടുള്ളു. അവര്‍ക്കൊപ്പം രണ്ട് കുട്ടികളുണ്ടായിരുന്നു. അവരും സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തു. അതിനെ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് വലിയൊരു ഇഷ്യു ആക്കി മാറ്റിയത് അവിടെയുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. അവിടെ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയതും ഇതേ ആളുകളാണ് – അദ്ദേഹം പറഞ്ഞു.

രാപ്പകലില്ലാതെ കൂടെ നിന്നത് റോജി എം.ജോണ്‍ എംഎല്‍എ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്‍പത് ദിവസമായി അവിടെ എല്ലാവരോടും സംസാരിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച ആളാണ് അദ്ദേഹം. അദ്ദേഹം ഒന്നും ചെയ്തില്ല എന്നാണ് പറയുന്നതെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. അവരുടെ ഇഷ്ടം – ചാണ്ടിഉമ്മന്‍ പറഞ്ഞു.അതേസമയം, കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചര്‍ച്ച നടത്തും.കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം. അതിനിടെ ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ്ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.