ഹൈക്കോടതി വിധി വന്നതോടെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വിസിയെ നിർദ്ദേശിക്കാൻ സർക്കാർ നടപടി തുടങ്ങും. താൽക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കേണ്ടവരുടെ പാനൽ തയാറാക്കും. പട്ടിക തയ്യാറാക്കി രണ്ടുദിവസത്തിനകം ചാൻസിലർക്ക് കൈമാറാനാണ് ആലോചന. അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട അനന്തര നടപടികൾ സംബന്ധിച്ച് രാജഭവൻ ഇന്ന് തീരുമാനമെടുക്കും.
നിയമ വിദഗ്ധരുമായി ചർച്ചചെയ്ത് ആയിരിക്കും ഗവർണർ തീരുമാനമെടുക്കുക. അതേസമയം ഡിജിറ്റൽ, ടെക്നിക്കൽ സർവ്വകലാശാലകളിൽ മാത്രമല്ല കേരളത്തിലെ മറ്റുള്ള സർവ്വകലാശാലകളിലും സ്ഥിരം വൈസ് ചാൻസിലറില്ല. സംസ്ഥാനത്തെ ഒരു സർവ്വകലാശാല ഒഴികെ മറ്റെല്ലായിടങ്ങളിലും താൽക്കാലിക വിസിമാരാണ് ഭരിക്കുന്നത്. മോഹനൻ കുന്നുമ്മൽ സ്ഥിരം വിസിയായ കേരള ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വിസി നിയമനം ഉള്ളത്. നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി ബില്ല് ഗവർണറുടെ അംഗീകാരം നേടി നിയമമാകാതെ സ്ഥിരം വിസിയ്ക്കായുള്ള നീക്കവും സർക്കാർ നടത്തില്ല.
താത്കാലിക വിസി നിയമനത്തിൽ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്.