Headlines

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിലവില്‍ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് സ്‌പെഷ്യൽ ഡയറക്ടർ ആയ റവാഡ ചന്ദ്രശേഖറിനെ വരുന്ന ഓഗസ്റ്റ് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സി ഐ എസ് എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഇൻസ്‌പെക്ടർ ജനറലാലും പ്രവർത്തിച്ചിട്ടുണ്ട്. .
തലശ്ശേരി എഎസ്പി ആയിരിക്കെ കൂത്തുപറമ്പ് പൊലീസ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖറിന്റ പങ്കിനെച്ചൊല്ലി വിവാദമുണ്ടായിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷം സർവീസിൽ തിരിച്ചെത്തുകയും പിന്നീട് കേന്ദ്ര സർവീസിലേക്ക് മാറുകയും ചെയ്തു. 2026 ജൂലൈ വരെയാണ് പുതിയ പൊലീസ് മേധാവിയുടെ കാലാവധി. ഷെയ്ക്ക് ദർവേഷ് സാഹേബ് വിരമിച്ചതോടെയാണ് റവാഡ ചന്ദ്രശേഖറിനെ നിയമിക്കുന്നത്.