Headlines

എഴുത്തുകാരന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം നീക്കി വെക്കുകയായിരുന്നു. രക്ത പതാക മാസിക, അഥസ്തിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദളിത് മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു.

ആദിവാസികളെ വംശനാശത്തിലേക്ക് തള്ളിവിടുന്ന ഭൂനിമയ ഭേദഗതി, നെഗ്രിറ്റിയൂഡ്, സ്വകാര്യ മേഖലയും സാമൂഹ്യ നീതിയും, ദലിത് ജനാധിപത്യ ചിന്ത, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, സംവരണം ദലിത് വീക്ഷണത്തില്‍, വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ മുതലായവയാണ് കെഎം സലിംകുമാര്‍ എഴുതിയ പ്രധാന പുസ്തകങ്ങള്‍.