ദില്ലി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടതായി മോദി എക്സിലൂടെ അറിയിച്ചു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മോദിയെ വിളിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 45 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്.
ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികള്‍ വേണമെന്നാണ് മോദി ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു. ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിൽ അമേരിക്ക കൂടി പങ്കാളിയായതിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച.
അതേസമയം, സംഘര്‍ഷത്തിൽ യുഎഇയും ആശങ്ക രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിനെ അസ്ഥിരതയിലേക്ക് നയിക്കുന്ന ഇടപെടലുകൾ പാടില്ലെന്നും അതിവേഗം സംഘർഷം അവസാനിപ്പിക്കണമെന്നും യുഎഇ വ്യക്തമാക്കി. യുഎഇയിൽ ആശങ്ക വേണ്ടെന്ന് യുഎഇ ആണവ റെഗുലേഷൻ അതോറിറ്റി അറിയിച്ചു.
ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിര്‍ പുതിനെ കാണാൻ ഇറാൻ വിദേശകാര്യമന്ത്രി വൈകിട്ട് മോസ്കോയിലേക്ക് പോകും. തിങ്കളാഴ്ച നിലവിലെ സാഹചര്യം പുതിനുമായി വിദേശകാര്യമന്ത്രി സംസാരിക്കും.