അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്റായി മോഹൻലാൽ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കാൻ നീക്കം.ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്. ആരോപണ വിധേയനായ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും നിലവിലെ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് ഹ്രസ്വകാല അടിസ്ഥാനത്തില്‍ സാധ്യമാകാത്തതിനാൽ പിരിച്ചുവിടപ്പെട്ട കമ്മിറ്റി തന്നെ തല്‍ക്കാലത്തേക്ക് അഡ്ഹോക് കമ്മിറ്റിയായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിന്നീട് കുടുംബസംഗമം അടക്കമുള്ള അമ്മയുടെ പരിപാടികള്‍ നടന്നത്. മികച്ച രീതിയില്‍ തന്നെ ഈ പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിച്ചതോടെയാണ് നിലവിലെ കമ്മിറ്റി തന്നെ തുടരുന്നതാകും നല്ലതെന്ന ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നത്.