ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു.
നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതിൽ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്ക ഇസ്രയേലിനൊപ്പം സംഘർഷത്തിൽ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ പങ്കാളിയായാൽ പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം ഇറാനുമായുളള യുദ്ധത്തില്‍ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും യുഎസ് പ്രസിഡന്റിന് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആവശ്യമെങ്കില്‍ ഇസ്രയേലിന് ഒറ്റയ്ക്ക് തന്നെ ദൗത്യം നിര്‍വഹിക്കാനുളള കഴിവുണ്ട്. ഈ ഓപ്പറേഷന്റെ അന്ത്യത്തില്‍ ഇസ്രയേലിന് നേരെ ആണവ ഭീഷണിയുണ്ടാകില്ല. ബാലിസ്റ്റിക് ഭീഷണിയും ഉണ്ടാകില്ല. യുദ്ധത്തില്‍ എല്ലാവര്ക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. എനിക്കും ഈ യുദ്ധം മൂലം നഷ്ടങ്ങളുണ്ടായിട്ടുണ്ട്. – നെതന്യാഹു പറഞ്ഞു.