ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി, വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രയേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്.