തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; പ്രദേശവാസി കസ്റ്റഡിയില്‍

തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. പ്രിയംവദയുടെ മൃതദേഹം സമീപവീട്ടില്‍ കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിച്ചതാണ് സംശയത്തിന് വഴിവച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.

കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പ്രിയംവദ ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളുടേയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു. നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് പുരുഷന്മാരെ കണ്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. സഹോദരന്മാരായ വിനോദ്, സന്തോഷ് എന്നിവര്‍ക്ക് നേരെയാണ് ആരോപണങ്ങള്‍ നീണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ വീട്ടമ്മ സമീപത്തെ പള്ളി വികാരിയോടും പിന്നാലെ വെള്ളറട പോലീസിലും വിവരം അറിയിക്കുകയായിരുന്നു. രണ്ടുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. സമീപത്തെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് കൊന്ന് കുഴിച്ചിട്ടെന്ന സംശയത്തിന് ബലം നല്‍കിയത്. ചോദ്യം ചെയ്യലില്‍ വിനോദ് കുറ്റം സമ്മതിച്ചെന്നാണ് സൂചന.