പ്രഭാത വാർത്തകൾ

 

◼️അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപിക്കു ഭരണത്തുടര്‍ച്ച. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചത്.

*വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നില*
2017 ലെ തെരഞ്ഞെടുപ്പില്‍നിന്നുള്ള വ്യത്യാസം ബ്രാക്കറ്റില്‍:
*ഉത്തര്‍പ്രദേശ്: ആകെ 403*
ബിജെപി സഖ്യം 273 (-49),
എസ്പി സഖ്യം 125 (+ 73),
കോണ്‍ഗ്രസ് 2 (-5),
ബിഎസ്പി 1 (-18),
മറ്റുള്ളവര്‍ 2 (-1).

*പഞ്ചാബ്: ആകെ 117*
ആംആദ്മി 92 (+72),
കോണ്‍ഗ്രസ് 18 (-59),
അകാലി സഖ്യം 3 (-12),
ബിജെപി സഖ്യം 2 (-1),
മറ്റുള്ളവര്‍ 2 (0).

*ഉത്തരാഖണ്ഡ്: ആകെ 70*
ബിജെപി 47 (-10),
കോണ്‍ഗ്രസ് 19 (+8),
ബിഎസ്പി 2 (+2),
മറ്റുള്ളവര്‍ 2 (0).

*മണിപ്പൂര്‍: ആകെ 60*
ബിജെപി 32 (+11),
എന്‍പിപി 7 (+3),
ജെഡിയു 6 (+6),
കോണ്‍ഗ്രസ് 5 (-23),
മറ്റുള്ളവര്‍ 10 (+3)

*ഗോവ: ആകെ 40*
ബിജെപി 20 (+7),
കോണ്‍ സഖ്യം 12 (-8),
എഎപി 2 (+2),
എംജിപി 2 (-1)
മറ്റുള്ളവര്‍ 4 (-1).

◼️സംസ്ഥാന ബജറ്റ് ഇന്ന്. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകും ഇത്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും.

◼️കീം പ്രവേശന പരീക്ഷയുടെ എഞ്ചിനീയറിംഗ്, ഫാര്‍മസി പരീക്ഷകള്‍ ജൂണ്‍ 12 ന് നടക്കും. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 12:30 വരെയും മാത്തമാറ്റിക്‌സ് പരീക്ഷ ഉച്ചയ്ക്ക് 2:30 മുതല്‍ 5 വരെയുമാണ് നടത്തുക

◼️ഭാര്യയെ അനാവശ്യം പറഞ്ഞതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രിയാണു സംഭവം. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ ജോണി എന്ന ജോണ്‍സനാണ് കൊല്ലപ്പെട്ടത്. 41 വയസായിരുന്നു. അയല്‍വാസി ബാബുവിനെ അറസ്റ്റു ചെയ്തു.

◼️കൂടത്തായ് കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. മൃതദേഹാവശിഷ്ടങ്ങളുടെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ചാംപ്രതി നോട്ടറി വിജയകുമാറിനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പൊന്നാമറ്റത്തില്‍ ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ കൊലകേസുകളിലെ ജാമ്യാപേക്ഷകളാണു തള്ളിയത്. അന്നമ്മ തോമസിനെ വധിച്ച കേസില്‍ ഹൈക്കോടതി നേരത്തെ നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

◼️ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറല്‍ നോട്ടിസ് അയച്ചു. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ. ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി. കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30 നു നേരിട്ടു ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് പ്രത്യേക വിചാരണ കോടതി ഏപ്രില്‍ 15 വരെ സമയം അനുവദിച്ചു. ഹൈക്കോടതി നേരത്തെ ഏപ്രില്‍ 15 വരെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

◼️മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ ബിഹാറുകാരനായ പിതാവ് ആറു വര്‍ഷത്തിനുശേഷം അറസ്റ്റിലായി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് ഇയാളെ പിടികൂടിയത്. ബീഹാര്‍ സ്വദേശിയായ ഭാര്യ മരിച്ചശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പില്‍ താമസിച്ചിരുന്നു. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്..

◼️സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനെന്നു തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍നിന്ന് പത്തു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു വിരുതന്മാര്‍ മലപ്പുറം ചങ്ങരംകുളത്ത് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്നു വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് പണം തട്ടിയത്. കഴിഞ്ഞ വര്‍ഷം കല്യാണ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിച്ചത് ദിവസക്കൂലിക്കാരെയായിരുന്നെന്ന് വ്യക്തമായി. പ്രതികള്‍ 15 വിസതട്ടിപ്പ് കേസുകളിലായി രണ്ടര കോടി രൂപ പലരില്‍ നിന്നായി തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

*അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രമുഖര്‍:*
ഗൊരഖ്പൂരില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യോഗി ആദിത്യനാഥ്.
കര്‍ഹാളില്‍ എസ്.പി നേതാവ് അഖിലേഷ് യാദവ്.
ജസ്വന്ത് നഗറില്‍ അഖിലേഷിന്റെ പിതൃസഹോദരന്‍ ശിവപാല്‍ യാദവ്.
റായ്ബറേലിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അതിഥി സിംഗ്.
പഞ്ചാബിലെ ധുരിയില്‍ ആംആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍.
ഗോവയിലെ ചലന്‍ഗുഢില്‍ കോണ്‍ഗ്രസ് നേതാവ് മൈക്കിള്‍ ലോബോ.
മണിപ്പൂരിലെ ഹെയിന്‍ഗംഗില്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്.

*ശ്രദ്ധേയമായ പരാജയങ്ങള്‍:*
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രണ്ടു സീറ്റിലും തോറ്റു.
പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു.
പഞ്ചാബിലെ മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്.
പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായിരുന്ന പ്രകാശ് സിങ് ബാദല്‍.
പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദല്‍.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്ത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി.

◼️ഗോവയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു. കൂറു മാറാതിരിക്കാന്‍ സത്യം ചെയ്യിച്ചും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചും സ്ഥാനാര്‍ഥികളെ സംരക്ഷിച്ച കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത നിരാശയാണ്.

◼️ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത് 42 ശതമാനം വോട്ടോടെ. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.67 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2,55,66,645 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

◼️പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയില്‍ അംഗമായിരുന്ന അലക്സ് പി സുനില്‍. നാലര വര്‍ഷത്തോളം എംഎല്‍എമാരെ പ്രവര്‍ത്തിക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനോ അനുവദിക്കാതെയാണ് അമരീന്ദര്‍ സിംഗ് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◼️ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയം രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ . ‘ആദ്യം ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും ഒരു വിപ്ലവം ഉണ്ടായി. താമസിയാതെ രാജ്യമെല്ലാം ഈ വിപ്ലവം വ്യാപിക്കും.’ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ അദ്ദേഹം പറഞ്ഞു.

◼️ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്. ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം യോഗി നേടി. സമാജ് വാദി പാര്‍ട്ടിയുടെ സുഭാവതി ഉപേന്ദ്രദത്ത് ശുക്ലയെയാണ് യോഗി നിലം പറ്റിച്ചത്. യോഗിയെ നേരിടാനെത്തിയ ചന്ദ്രശേഖര്‍ ആസാദ് രാവണന് പതിനായിരത്തില്‍ താഴെ വോട്ടു മാത്രമാണു നേടാനായത്.

◼️ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കോട്ടയായിരുന്ന റായ്ബറേലിയില്‍ ഇത്തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്ത മണ്ഡലമാണിത്. കോണ്‍ഗ്രസില്‍നിന്ന് കാലുമാറിയെത്തിയ അദിതി സിംഗാണ് ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ചത്. സമാജ്വാദി പാര്‍ട്ടിയിലെ രാം പ്രതാപ് യാദവിനെ ഏഴായിരം വോട്ടുകള്‍ക്ക് അദിതി സിങ് പരാജയപ്പെടുത്തി. നിരവധി തവണ സോണിയാ ഗാന്ധി പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ച സീറ്റാണ് റായ്ബറേലി.

◼️പഞ്ചാബിലെ അട്ടിമറി വിജയത്തിന് പിറകെ, ഗോവയിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ രണ്ട് സീറ്റുകള്‍ ആംആദ്മി നേടി. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്.

◼️രാജ്യത്തെ ജനവികാരത്തിന്റെ പരിച്ഛേദ്യമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രകടമായത്. കര്‍ഷകരോഷം അടക്കമുള്ള വെല്ലുവിളികളെ മറികടന്ന വിജയം ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയും യോഗി ആദിത്യനാഥും കൂടുതല്‍ കരുത്തോടെ മുന്നേറും. ആം ആദ്മി പാര്‍ട്ടിക്കും ശക്തമായ മുന്നേറ്റം. ഇതര സംസ്ഥാനങ്ങളിലേക്കു പാര്‍ട്ടിയുടെ വേരോട്ടത്തിനു സാധ്യത. തകര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനരീതിതന്നെ മാറ്റേണ്ട അവസ്ഥയിലാണ്. രണ്ടു ദിവസത്തിനകം പ്രവര്‍ത്തക സമിതി വിളിക്കുമെന്ന് ഹൈക്കമാന്‍ഡ്.

◼️ജനങ്ങളുടെ വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

◼️ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം നല്ലതാണെന്നും അതു നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്. ഭരണഘടന പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരലാണു നടന്നത്. മൂന്നു തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിനുശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിനുമുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്.

◼️തോല്‍വിയില്‍നിന്നു പഠിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

◼️തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീര്യം ചോരില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തെരഞ്ഞെടുപ്പുഫലം പാഠമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.

◼️കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തോല്‍വിയില്‍ എല്ലാ കോണ്‍ഗ്രസുകാരും ദുഖത്തിലാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

◼️യുക്രെയിനിലെ സുമിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായി രണ്ടു വിമാനങ്ങള്‍ ഇന്നു ഡല്‍ഹിയില്‍. 694 വിദ്യാര്‍ത്ഥികള്‍ ആണ് പോളണ്ട് വഴി എത്തുന്നത്.

◼️ഇസ്ലാമിക് സ്റ്റേറ്റിനു പുതിയ തലവനെ തെരഞ്ഞെടുത്തു. അബു അല്‍ ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറൈഷിയാണ് പുതിയ തലവന്‍. നേരത്തെ തലവനായിരുന്ന അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി കൊല്ലപ്പെട്ടതിനാലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. അമേരിക്കന്‍ സൈന്യമാണ് ഇയാളെ വധിച്ചത്.

◼️ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും പിന്നാലെ സൈന നെഹ്വാളും പുറത്തായി.

◼️ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തി. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷമാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്.

◼️റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റൊമാന്‍ അബ്രമോവിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ച് യുണൈറ്റഡ് കിങ്ഡം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അബ്രമോവിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. അബ്രമോവിച്ചിന് വിലക്കുണ്ടെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചെല്‍സിയെ വിലക്കിയിട്ടില്ല.

◼️കേരളത്തില്‍ ഇന്നലെ 27,923 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 11,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3,458 കോവിഡ് രോഗികള്‍. നിലവില്‍ 41,748 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.95 കോടി കോവിഡ് രോഗികള്‍.

◼️യോനോ ആപ്പില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി എസ്ബിഐ. പ്രത്യേക ഡിജിറ്റല്‍ ബാങ്കായി യോനോയെ മാറ്റുകയാണ് എസ്ബിഐയുടെ ലക്ഷ്യം. ഒണ്‍ലി യോനോ എന്ന പേരിലാവും പുതിയ ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുക. ഉപഭോക്താക്കളുടെ ഇടയിലുള്ള സ്വീകാര്യത പരിഗണിച്ച് എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ ആപ്പായി യോനോയെ മാറ്റുമെന്ന് നേരത്തെ എസ്ബിഐ അറിയിച്ചിരുന്നു. ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കുന്നവയാണ് ഡിജിറ്റല്‍ ബാങ്കുകള്‍.

◼️ആഗോള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ ഡെലിവെറൂ പുതിയ ടീമിനൊപ്പം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറൂ ഹൈദരാബാദില്‍ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റര്‍ മള്‍ട്ടി-ഇയര്‍ പ്രോജക്ടിന്റെ ഭാഗമായി 2022 അവസാനത്തോടെ 150 എഞ്ചിനീയര്‍മാര്‍ക്ക് ജോലി നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു.

വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. റോഷന്‍ മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ‘നൈറ്റ് ഡ്രൈവ്’ ചിത്രത്തില്‍ ‘സിഐ ബെന്നി മൂപ്പന്‍’ എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. വീണ്ടുമൊരു പൊലീസ് കഥാപാത്രം മികവോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജിത്തും.

◼️പുതുമുഖങ്ങളെ അണിനിരത്തി ശ്യാം ശങ്കരന്‍ കൊരുമ്പ് ഒരുക്കുന്ന ‘ജാനകി’ ചിത്രീകരണം പൂര്‍ത്തിയായി. ജാനു, നളിനി, കീര്‍ത്തി എന്നീ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്. കുറവന്‍മല എന്ന ഗ്രാമത്തിലെ നിഷ്‌ക്കളങ്കരായ ഗ്രാമവാസികളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കൂടി കഥയാണ് ജാനകി. ടോമിന്‍ തോമസ്, ദാമോദരന്‍, ജോഷി പോള്‍, രാജീവ് മുല്ലപ്പിള്ളി, അഖില്‍ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്‍, ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◼️ടിവിഎസ് മോട്ടോര്‍ കമ്പനി ബംഗ്ലാദേശ് വിപണിയില്‍ റൈഡര്‍ 125 സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. റൈഡ് മോഡുകള്‍, എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, 3വി ഐടച്ച് സ്റ്റാര്‍ട്ട്, അനിമലിസ്റ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പ്, അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് റൈഡര്‍ 125 ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. സ്ട്രയിക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിന്റെ ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍ 77,500 രൂപയിലാണ് ദില്ലി എക്സ്ഷോറൂം വില.

◼️പൊതുസമൂഹത്തിന്റെ വിധികല്‍പനകള്‍ക്കിടയില്‍ പുകഞ്ഞും ശ്വാസംമുട്ടിയും കഴിയുന്ന ഗോത്രജീവിതം. ഒരു ജീവിതത്തില്‍ പല ജീവിതദുരന്തങ്ങള്‍ പേറുന്നവര്‍ അവരുടെ പലായനങ്ങള്‍, പ്രണയങ്ങള്‍, പ്രതീക്ഷകള്‍, സംഘര്‍ഷങ്ങള്‍, സമരമുഖങ്ങള്‍. ‘വഴിമാറ്റങ്ങള്‍’. മനോരമ ബുക്സ്. വില 240 രൂപ.

◼️കൊവിഡിന് ശേഷം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്. പല പഠനങ്ങളും പോസ്റ്റ് കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്ക് ഉറക്ക പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ആര്‍ത്തവ ക്രമക്കേടുകള്‍, ഫംഗസ് അണുബാധ, മുടികൊഴിച്ചില്‍ എന്നിവ നേരിടാനുള്ള സാധ്യത കൂടുതലാണെങ്കില്‍ കൊവിഡിന് ശേഷം പുരുഷന്മാര്‍ക്ക് സാധാരണയായി ശ്വാസതടസ്സം അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം പ്രശ്നം കൂടുതലുമായി കാണുന്നതെന്ന് 2021-ല്‍ സ്പെയിനില്‍ നടത്തിയ മള്‍ട്ടിസെന്‍ട്രിക് പഠനം സൂചിപ്പിക്കുന്നത്. കൂടാതെ, ഉറക്ക അസ്വസ്ഥതകള്‍, ഹൃദയമിടിപ്പ്, ഉത്കണ്ഠ, തലവേദന, ക്ഷീണം, താഴ്ന്ന രക്തസമ്മര്‍ദ്ദം, മുടികൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ക്ഷീണവും ശ്വാസതടസ്സവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൊവിഡ് ശേഷമുള്ള ലക്ഷണങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നതെന്നും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
പിറവത്ത് ഒരു അമ്മയും മകനും ഉണ്ടായിരുന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. – ലീനയും ജിത്തുവും. അതുകൊണ്ട് തന്നെ ഇരുവരും വളരെ കൂട്ടായിരുന്നു. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ആണ് അമ്മ മകനെ വളര്‍ത്തിയത്. ഒരിക്കല്‍ ആ മകന്‍ അമ്മയ്ക്ക് ഒരു വീഡിയോ കാണിച്ചു കൊടുത്തു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള വീഡിയോ. ആ വീഡിയോ അവനെയും കൂടുതല്‍ ആവേശഭരിതനാക്കിയിരുന്നു. അങ്ങനെ അമ്മയും മകനും പരീക്ഷണാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി ചെയ്തു തുടങ്ങി. കേട്ടും വായിച്ചും കിട്ടിയ അറിവിനെ കൂട്ട് ചേര്‍ത്തു. ഒന്നും രണ്ടും തടങ്ങളില്‍ തുടങ്ങിയ കൃഷി ചെയ്ത് അവര്‍ മെല്ലെ ആത്മവിശ്വാസം നേടി. വീടിനുള്ളില്‍ അമ്മ കൂണ്‍തടങ്ങളൊരുക്കി. വിളവെടുത്ത് പാക്ക് ചെയ്തു. അയലത്തെ വീടുകളില്‍ അത് വിതരണം ചെയ്തു. പിന്നീട് കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഗവേഷകരുടെ പ്രോത്സാഹനത്തിലൂടെ 2014 ല്‍ അവന്‍ അമ്മയുടെ ഒരു സ്വപ്നത്തിന് തുടക്കം കുറിച്ചു. ലീനാസ് മഷ്‌റൂം. ഒരു ഫാക്ടറിയിലെന്നപോലെ 365 ദിവസവും ഇവിടെ കൂണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 2400 ചതുരശ്ര മീറ്ററില്‍ 10,000 ബെഡ്ഡുകളാണ് ഒരേസമയം ഇവര്‍ കൃഷി ചെയ്യുക. ദിവസേന 60-80 കിലോ കൂണ്‍ പായ്ക്ക് ചെയ്യുന്ന ഫാക്ടറിയായി ലീനാസ് മഷ്‌റൂം വളര്‍ന്നു. വീട്ടിലെ ഒരു കുഞ്ഞ് മുറിക്കുള്ളില്‍ ആരംഭിച്ച സംരംഭം 2 ഷിഫ്റ്റിലായി പ്രവൃത്തിക്കുന്ന ഫാക്ടറിയാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. സ്വപ്നങ്ങള്‍ പ്രവൃത്തിപഥലെത്തിക്കുന്നതിനുള്ള വഴികള്‍ പലപ്പോഴും കഠിനമായിരിക്കും. പലപ്പോഴും പാതിവഴിയില്‍ നിര്‍ത്തിപ്പോകാനോ , തിരിഞ്ഞുനടക്കാനോ തോന്നുന്ന പ്രതിസന്ധകളുണ്ടാകാം. പക്ഷേ, ഇതിനെയെല്ലാം അതിജീവിക്കുമ്പോഴാണ് ഉറക്കത്തില്‍ കാണുന്ന സ്വപ്നത്തെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ അഭിമാനമാക്കിമാറ്റാന്‍ സാധിക്കുന്നത്. നമുക്കും സ്വപ്നങ്ങളെ ഉണര്‍വിലെ സന്തോഷമാക്കിമാറ്റാന്‍ സാധിക്കട്ടെ – ശുഭദിനം.