പ്രഭാത വാർത്തകൾ

 

🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ യുക്രെയിനിലുണ്ട്.

🔳നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. ദൃശ്യം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ചീഫ് ജസ്റ്റിസുമാര്‍ക്കും പരാതി അയച്ചിരുന്നു.

🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസ് കെട്ടിച്ചമച്ചതാണെന്നും പിറകില്‍ ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയുണ്ടെന്നും ദിലീപ് ഹൈക്കോടതിയില്‍. എഫ്ഐആര്‍ റദ്ദാക്കണം. ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും അന്വേഷണ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചനയെന്നും ഹര്‍ജിയിലുണ്ട്.

🔳വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റലിക്കാരിയായ ഭാര്യ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജ്യോതി എന്ന ജസീന്ത, മുഹമ്മദ് യൂസഫ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് റദ്ദാക്കിയത്. 2015 ഓക്ടോബറിലായിരുന്നു വിനോദ് കുമാര്‍ വെട്ടേറ്റു മരിച്ചത്. ജസീന്തയ്ക്കും കഴുത്തിനു വെട്ടേറ്റിരുന്നു. കുടുംബ സുഹൃത്തായ മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ ജസീന്ത കൊലപാതകം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കേസെടുത്തത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ജസിന്ത അറസ്റ്റിലായതു മുതല്‍ ജയിലിലാണ്.

🔳ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തായെ നിയമിച്ചു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ബിജെപി നേതാവിനെ നിയമിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലുള്ള ഒത്തുകളിയാണു നിയമനമെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്.

🔳സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയതോടെ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്. ജനങ്ങള്‍ സര്‍വെയോടു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳മലപ്പുറം ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്. പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. നാളെ മുതല്‍ സംസ്ഥാന തലത്തില്‍ പണിമുടക്കാനാണു തീരുമാനം. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിലാണു സമരം.

🔳കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കൈക്കൂലിയായി 15,000 രൂപ കൈപറ്റിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ഉദ്യോഗസ്ഥനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. നാല്‍പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

🔳മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എഡിജിപി ശ്രീജിത്ത് മടക്കി. മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ല. ഡിഎഫ്ഒ രഞ്ചിത്ത്, മുന്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുരാജ് എന്നിവരുടെ പങ്ക്, ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടു മടക്കിയത്.

🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലെ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ബോംബ് നിര്‍മിക്കാനുള്ള സ്ഫോടക വസ്തുക്കള്‍ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ അക്ഷയും സുഹൃത്തുക്കളായ മിഥുനും മറ്റൊരാളും ചേര്‍ന്ന് താഴെ ചൊവ്വയിലെ പടക്ക കടയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

🔳കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരിലെ കല്യാണവീട്ടിലുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചു കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും കൊലയാളി സംഘവും സിപിഎമ്മിനുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

🔳നിരോധിത വനമേഖലയായ മലമ്പുഴ ചേറാട് കൂമ്പാച്ചിമലയില്‍ അതിക്രമിച്ചു കയറിയതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുത്തു. ആറു മാസംവരെ തടവോ 25,000 പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കേസാണിത്. കേസ് ഒഴിവാക്കാമെന്ന് ആദ്യം ധാരണയായിരുന്നെങ്കിലും കൂടുതല്‍ പേര്‍ മലകയറാനെത്തിയതോടെയാണ് കേസെടുക്കാന്‍ വനംവകുപ്പു തീരുമാനിച്ചത്.

🔳കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമരു തുരന്ന് ചാടിപ്പോയ സ്ത്രീയെ മലപ്പുറത്തുനിന്നു കണ്ടെത്തി. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകം നടന്ന വാര്‍ഡില്‍നിന്നാണ് ചാടിപ്പോയത്. മറ്റൊരു വാര്‍ഡില്‍നിന്ന് ഒരു പുരുഷനും ചാടിപ്പോയിരുന്നു.

🔳തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക.

🔳നാട്ടിലിറങ്ങുന്ന വന്യ ജീവികളെ തുരത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനാണ് ശാസ്ത്രീയ പഠനം നടത്തുക. ആറളത്തെ ആനമതില്‍ അതിരപ്പിള്ളിയില്‍ പ്രായോഗികമാണോയെന്ന് പരിശോധിക്കും. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. വനം വകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ആറു മാസത്തിനകം നിയമിക്കും. അതതു പ്രദേശത്തെ ആദിവാസികളെയാണ് നിയമിക്കുക. ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സോളാര്‍ മാനനഷ്ട കേസ് വിധിക്കെതിരായ അപ്പീലിന് വി.എസ്. അച്യുതാനന്ദന്‍ 15 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരമായി ഉമ്മന്‍ചാണ്ടിക്കു വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാണ് 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉപാധിവച്ചത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവക്കേണ്ടെത്.

🔳കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 6.2 കിലോ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴു യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫ്, രതീഷ്, പെരിന്തല്‍മണ്ണ സ്വദേശി അല്‍സില്‍, മൂവാറ്റുപുഴ സ്വദേശി അഷാര്‍, സൈനുല്‍ അബിദ്, നൗഫല്‍, അബ്ദുള്ള എന്നിവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഒരു കിലോ നൂറ് ഗ്രാം സ്വര്‍ണമാണ് രതീഷ് കടത്താന്‍ ശ്രമിച്ചത്. അല്‍സിനും അഷാറും ചേര്‍ന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നു.

🔳കോടതി ഉത്തരവുമായി എത്തിയിട്ടും എംഎസ്എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പി.പി ഷൈജല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും ഷൈജല്‍ അറിയിച്ചു.

🔳കണ്ണൂര്‍ മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ . സിഐടിയു സമരം തൊഴില്‍ സംരക്ഷണത്തിനാണ്. കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. ജയരാജന്‍ പറഞ്ഞു. സിഐടിയു കടപൂട്ടിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും അതു പര്‍വതീകരിക്കരുതെന്നും മന്ത്രി പി രാജീവ്. പ്രാദേശിക വിഷയങ്ങള്‍ തൊഴിലാളികള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആര്‍ട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ എസ് യുവിന്. എംബിബിഎസിനു സീറ്റുകിട്ടിയ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കോളജ് വിട്ടതോടെ നാമനിര്‍ദേശപത്രിക അസാധുവായതിനാലാണ് കെഎസ് യുവിന് ആര്‍ട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്. 40 വര്‍ഷത്തിനു ശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്.

🔳പുസ്തകം വാങ്ങാനെത്തിയ പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവുശിക്ഷ. കടകംപള്ളി അണമുഖം ഉഭരോമ വീട്ടില്‍ ഉത്തമ (67) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം. 2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം.

🔳പത്തനംതിട്ട വയ്പൂരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

🔳വന്യമൃഗങ്ങളുടെ കൊമ്പും ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍. മൂന്നാര്‍ കരടിപ്പാറ തെക്കേക്കുന്നേല്‍ ജോസ് (54) ആണ് ഇന്നലെ രാത്രി പിടിയിലായത്.

🔳വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുകളായ എം.ഡി.എം.എയും 25 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായും യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലില്‍ റോഷനാണ്(35) ആണ് പിടിയിലായത്.

🔳അന്തര്‍ജില്ലാ തട്ടിപ്പുകാരന്‍ പാലായില്‍ അറസ്റ്റില്‍. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറു മാസം കൊണ്ട് ബെന്നി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു.

🔳ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ ബാലുശ്ശേരിയില്‍ പൊലീസിന്റെ പിടിയിലായി. കരിയാത്തന്‍കാവ് ആനോത്തിയില്‍ ഷാഫിദ് (34), കിനാലൂര്‍ പാടിയില്‍ ജാസിര്‍(39) എന്നിവരെയാണ് പിടികൂടിയത്.

🔳തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും വമ്പന്‍ സാവ് വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ സ്രാവിനെ കടലിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞ സ്രാവിനെ കടലിലേക്കു തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

🔳കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ രണ്ടിടങ്ങളില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. കുടകില്‍ ഹിജാബ് ധരിച്ചെത്തിയ 30 വിദ്യാര്‍ത്ഥിനികള്‍ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതാതെ മടങ്ങിപ്പോയി. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികളും പരീക്ഷ ബഹിഷ്‌കരിച്ചു.

🔳ചെറുകിട കര്‍ഷകരുടെ ക്ഷേമമാണ് ബിജെപി സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ജലന്ധറില്‍ എത്തിയ മോദി കര്‍ഷക പിന്തുണ തേടിക്കൊണ്ടാണ് ഇങ്ങനെ പ്രസംഗിച്ചത്. പിഎം കിസാന്‍ പദ്ധതിയുടെ പ്രയോജനം പഞ്ചാബിലെ 23 ലക്ഷം കര്‍ഷകര്‍ക്കു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഇക്കുറി എന്‍ഡിഎ ഭരിക്കുമെന്നും ബിജെപി റാലിയില്‍ അദ്ദേഹം പറഞ്ഞു.

🔳പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കു ഹെലികോപ്റ്റര്‍ യാത്രക്ക് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം നടക്കുന്നതിനാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ ഹോഷിയാര്‍പൂരില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചന്നിക്കു കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

🔳എയര്‍ ഇന്ത്യയുടെ പുതിയ എംഡിയും സിഇഒയുമായി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍കര്‍ ഐച്ചിയെ നിയമിച്ചു. ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

🔳സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാന്‍ പത്താന്‍ (37) എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ചുവീഴ്ത്തിയശേഷം കുത്തിക്കൊന്നത്.

🔳വിദേശ ജയിലുകളില്‍ എണ്ണായിരം ഇന്ത്യക്കാര്‍. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണ്. ബഹറിനിലെ ജയിലുകളില്‍ 178 ഇന്ത്യക്കാരുണ്ട്. 1,570 ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളിലുള്ളത്. 1,292 ഇന്ത്യന്‍ തടവുകാര്‍ യുഎഇയിലെയും 460 തടവുകാര്‍ കുവൈറ്റിലെയും 439 തടവുകാര്‍ ഖത്തറിലെയും 49 പേര്‍ ഒമാനിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്.

🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അര്‍ദ്ധരാത്രിയില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ച സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ചു. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തിയ സ്ത്രീകളെ അര്‍ധരാത്രി അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്.

🔳ഗൂഗിളിന്റെ പിഴവുകളും പഴുതുകളും കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിന് കഴിഞ്ഞ വര്‍ഷം സുരക്ഷാ ഗവേഷകര്‍ക്ക് നല്‍കിയത് റെക്കോര്‍ഡ് തുക. 62 രാജ്യങ്ങളില്‍ നിന്നുള്ള 696 ഗവേഷകര്‍ക്ക് 87 ലക്ഷം ഡോളര്‍ നല്‍കി. ആന്‍ഡ്രോയിഡ് പ്രോഗ്രാമിലെ ബഗുകള്‍ കണ്ടെത്തിയതിന് 119 ഗവേഷകര്‍ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്.

🔳ഐഎസ്എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

🔳കേരളത്തില്‍ ഇന്നലെ 58,090 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 25 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 153 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,377 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170.

🔳രാജ്യത്ത് ഇന്നലെ 23,613 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,966, കര്‍ണാടക- 1,568, തമിഴ്നാട്- 1,634, ഡല്‍ഹി- 586.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 42,055. ബ്രസീല്‍ – 55,472, റഷ്യ- 1,80,456, തുര്‍ക്കി – 76,632, 1,959, ജര്‍മനി – 1,27,449, ജപ്പാന്‍ – 80,234. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.36 കോടിപേര്‍ക്ക്. നിലവില്‍ 7.25 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,826 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 475, ഇന്ത്യ – 345, റഷ്യ- 683. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.42 ലക്ഷമായി.

🔳ബജറ്റ് 2022ലെ ക്രിപ്റ്റോ ടാക്സ് പ്രഖ്യാപനം വന്നെങ്കിലും നിലവില്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ പ്രേമികളെ അതില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് അത് പിന്തിരിപ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍. ബജറ്റിന് ശേഷം ക്രിപ്‌റ്റോ സൈന്‍ അപ്പുകള്‍ വര്‍ധിച്ചതായി മുന്‍നിര എക്സ്ചേഞ്ചുകള്‍. പ്ലാറ്റ്‌ഫോമുകളില്‍ ചേരുന്ന പുതിയ നിക്ഷേപകരുടെ എണ്ണം 35-59 ശതമാനം വര്‍ധിച്ചു. ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീര്‍ എക്‌സില്‍ മാത്രം പ്രതിദിന സൈന്‍ അപ്പുകളില്‍ 59 ശതമാനം വളര്‍ച്ച കൈവരിച്ചു. യുനോകോയിന്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചു. കോയിന്‍ സ്വിച്ച് ക്യൂബറും പുതിയ ഉപയോക്താക്കളില്‍ 35 ശതമാനം കുതിപ്പ് റിപ്പോര്‍ട്ട് ചെയ്തു.

🔳ആഗോള സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണ്‍, 10.6 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ എഎസ്‌കെ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. ബ്ലാക്ക്സ്റ്റോണ്‍ ഇന്ത്യയില്‍ 60 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളുമാണ്.

🔳മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയജോഡികളാക്കി സംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പ്രണയത്തിന്റെ വിരഹവും സാന്ത്വനവുമൊക്കെ ഒപ്പിയെടുക്കുന്ന സുന്ദരമായ ഫ്രെയിമും ഈ ഗാനത്തന്റെ പ്രത്യേകതയാണ്. നവാഗത ഗാനരചയിതാവ് ബിന്ദു പി മേനോന്റെ വരികള്‍ക്ക് സംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം പി യാണ് സംഗീതം നല്‍കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപാട്ടുകാരന്‍ ഉണ്ണിമേനോനാണ് ആറ്റുവഞ്ഞിപ്പൂക്കള്‍ ആലപിച്ചിരിക്കുന്നത്.

🔳പി.എസ് ഉദയകുമാര്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബന്‍ – ടി’. ഒരേസമയം മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്. കോളനിയില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാരുടെ കഥപറയുന്ന ഈചിത്രത്തില്‍ ഗവണ്മെന്റ് സ്‌കൂളില്‍ നിന്നും പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലമാണ് കഥാതന്തു ആവുന്നത്. ബന്‍- ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം മൗര്യയാണ്. കൂടാതെ, തന്മയ, ഉമേഷ്, ശ്രീദേവി, നിഷ എന്നിവര്‍ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳മാരുതി സുസുക്കിയുടെ ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരിയുടെ വില്പന ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി അഞ്ചുവര്‍ഷം കൊണ്ടാണ് ഈ നേട്ടം സൂപ്പര്‍ക്യാരി താണ്ടിയത്. പെട്രോളിലും സി.എന്‍.ജിയിലും കുതിക്കുന്ന സൂപ്പര്‍ക്യാരിക്ക് 4-സിലിണ്ടര്‍ എന്‍ജിനാണുള്ളത്. വാണിജ്യശ്രേണിയിലേക്ക് മാരുതി സുസുക്കിയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു 2016ല്‍ വിപണിയിലെത്തിയ സൂപ്പര്‍ ക്യാരി.

🔳ഭീതി മനുഷ്യന്റെ വിധിയാണ്. ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകല്‍ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന യോകോ ഒഗാവയുടെ നോവല്‍. ‘മെമ്മറി പോലീസ്’. വിവര്‍ത്തനം: എസ്. ജയേഷ്. ഡിസി ബുക്സ്. വില 269 രൂപ.

🔳കൊറോണ വൈറസ് ഏറ്റവും അപകട സാധ്യത ഉയര്‍ത്തുന്ന പ്രായവിഭാഗം മുതിര്‍ന്ന പൗരന്മാരാണ്. കോവിഡ് മൂലമുള്ള ആശുപത്രി വാസവും രോഗസങ്കീര്‍ണതയും മുതിര്‍ന്നവരില്‍ കൂടുതലാണെന്ന് പല പഠനങ്ങളിലും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസകോശസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള പല പുതിയ പ്രശ്നങ്ങളും കോവിഡ് ബാധിതരായ മുതിര്‍ന്ന പൗരന്മാരില്‍ മൂന്നിലൊന്നിനും മാസങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്നതായി ബിഎംജെ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൃദയം, കിഡ്നി, ശ്വാസകോശം, കരള്‍ എന്നിങ്ങനെ വിവിധ അവയവങ്ങളെ ബാധിക്കുന്നതിന് പുറമേ മാനസികാരോഗ്യ പ്രശ്നങ്ങളും കോവിഡ് മുതിര്‍ന്നവരില്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. അമേരിക്കയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണത്തിനായി 1,33,366 കോവിഡ് രോഗികളെ ഗവേഷകര്‍ കണ്ടെത്തിയത്. പുരുഷന്മാരിലും 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

ഒരു വ്യാഴാവട്ട കാലത്തെ ആശ്രമംജീവിതം അവസാനിക്കുകയാണ്. ശിഷ്യന്‍ ഗുരുവിന്റെ അനുഗ്രഹം തേടി. ഗുരു പറഞ്ഞു : എന്നും രാജ കൊട്ടാരത്തില്‍ കഴിയാനും, സ്വാദുള്ള ഭക്ഷണം ലഭിക്കാനും, പൂമെത്തയില്‍ കിടക്കാനും ഇടവരട്ടെ. ‘ ഇത് കേട്ട് ശിഷ്യന്‍ അമ്പരന്നു. ശിഷ്യന്‍ ചോദിച്ചു : ഗുരോ കഴിഞ്ഞ 12 വര്‍ഷം എന്നെ ത്യാഗം എന്താണെന്നു പഠിപ്പിച്ച അങ്ങാണോ ഇങ്ങനെ ആശിര്‍വദിക്കുന്നത്.? ഗുരു പറഞ്ഞു.. ആ ത്യാഗം തന്നെയാണ് ഞാന്‍ അടിവരയിട്ടു പറഞ്ഞത്. നിന്റെ മനസ്സ് നിന്റെ നിയന്ത്രണത്തില്‍ നിന്നാല്‍ എവിടെ കഴിഞ്ഞാലും അത് കൊട്ടാരം പോലെ സുഖകരമാകും. നന്നായി വിശപ്പു വന്നശേഷം ആഹാരം കഴിച്ചാല്‍ അത് സ്വാദിഷ്ടമാകും, കഠിനധ്വാനത്തിനു ശേഷം ഉറങ്ങാന്‍ കിടന്നാല്‍ ഏത് കിടക്കപ്പായയും നിനക്ക് പൂമെത്തയായി മാറും. ഉറക്കം സുഖപ്രദമാകും. ശിഷ്യന് അതൊരു വലിയ പാഠമായിരുന്നു. ജീവിതം സന്തോഷകരമാക്കി തീര്‍ക്കാനാണ് നാം ശ്രമിക്കേണ്ടത്. ഉള്ളത് കൊണ്ട് നമുക്ക് തൃപ്തിപ്പെടാന്‍ സാധിച്ചാല്‍, നമ്മുടെ സ്വര്‍ഗം നമുക്ക് തന്നെ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുക തന്നെ ചെയ്യും – *ശുഭദിനം.*