അമ്പലമുക്ക് കൊലപാതകം: പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ, കയ്യേറ്റ ശ്രമം

 

തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. കൊലപാതകം നടന്ന അലങ്കാര ചെടിക്കടയിൽ പ്രതി രാജേന്ദ്രനെ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതിക്ക് നേരെ അസഭ്യവർഷം നടത്തിയായിരുന്നു കയ്യേറ്റ ശ്രമം

കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. തമിഴ്‌നാട് തോവള സ്വദേശിയായ രാജേന്ദ്രനെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി പേരാണ് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് അമ്പലമുക്കിൽ തടിച്ചു കൂടിയത്.

നാട്ടുകാരുടെ രോഷപ്രകടനം അതിര് വിടുമെന്ന് മനസ്സിലാക്കിയതോടെ പ്രതിയുമായി പോലീസ് വേഗത്തിൽ മടങ്ങി. വിനീതയെ കൊലപ്പെടുത്തിയ കത്തി ഉപേക്ഷിച്ച മുട്ടടയിലെ കുളക്കരയിലും പോലീസ് തെളിവെടുപ്പ് നടത്തി. ഫെബ്രുവരി ആറിനാണ് വിനീതയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.