നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാർജ് ചെയ്യാൻ ആന്റിജൻ പരിശോധന വേണ്ട

 

സംസ്ഥാനത്തെ ആശുപത്രികളിലെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കൊവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാർജ് ചെയ്യുന്നതിന് റാപിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകണമെന്നില്ല. രോഗലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതലോ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ക്വാറന്റൈൻ അവസാനിപ്പിക്കാം

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യാം. ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂർ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്‌സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിത ക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ വീട്ടിൽ റൂം ഐസോലേഷനിലോ സി എഫ് എൽ ടി സിയിലേക്കോ സി എസ് എൽ ടി സിയിലേക്കോ ഡിസ്ചാർജ് ചെയ്യാം

ഗുരുതര രോഗം, എച്ച് ഐ വി പോസിറ്റീവ്, അവയവം സ്വീകരിച്ചവർ, കാൻസർ രോഗികൾ, ഗുരുതര വൃക്ക, കരൾ രോഗങ്ങളുള്ളവർ തുടങ്ങിയവരെ രോഗലക്ഷണങ്ങൾ തുടങ്ങിയതിന് ശേഷം പതിനാലാം ദിവസം റാപിഡ് ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവായാൽ ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്‌സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമായാൽ ഡിസ്ചാർജ് ചെയ്യാം