സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഇനി റേഷൻ വാങ്ങൽ തുടങ്ങാം: മന്ത്രി ജി ആർ അനിൽ

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. ഒരാഴ്ച റേഷന്‍ വിതരണം മുടങ്ങുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും റേഷന്‍ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌ത അവരോട് പ്രതികാരബുദ്ധിയില്ലെന്നും ജി ആർ അനിൽ പറഞ്ഞു.

സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം നിലച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിതരണം മുടങ്ങുന്നത്’, മന്ത്രി വ്യക്തമാക്കി

ജില്ലാടിസ്ഥാനത്തില്‍ റേഷൻ വിതരണത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 മണിവരെയായിരിക്കും വിതരണം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചക്കുശേഷം 3.30 മുതല്‍ 6.30 വരെയും വിതരണം ചെയ്യും. വ്യാഴാഴ്ച മുതല്‍ ജനുവരി 18 വരെയാകും ക്രമീകരണം’, മന്ത്രി വ്യക്തമാക്കി.