സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ

പെൺകുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. വിവാഹപ്രായം ഉയർത്തുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും മഹിളാ അസോസിയേഷൻ അധ്യക്ഷ മറിയം ദാവ്ളെ വ്യക്തമാക്കി. വിവാഹപ്രായം യുവതികൾ സ്വയം നിശ്ചയിക്കട്ടെയെന്ന് മറിയം ദാവ്ളെ പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട്  AIDWA ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ല.