വഖഫ് നിയമന വിവാദം: ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനം മരവിപ്പിച്ചു; പ്രതീക്ഷയുണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയുണ്ടെന്ന് സമസ്ത നേതാക്കൾ പിന്നീട് അറിയിച്ചു. തുടർ നടപടികൾ സംബന്ധിച്ച് സമസ്ത യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

വഖഭ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് പ്രത്യേക വാശിയൊന്നുമില്ല. പി എസ് സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. അത്തരം ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.