യുവതിയുടെയും മകന്റെയും ദുരൂഹ മരണം:പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മരിച്ച സിന്ധുവിന്റെ കുടുംബം

എറണാകുളം നായരമ്പലത്ത് യുവതിയും മകനും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മരിച്ച സിന്ധുവിന്റെ കുടുംബം. അയൽവാസിയായ ദിലീപ് നിരന്തരം ശല്യം ചെയ്യുന്നതായി പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സിന്ധുവിന്റെ സഹോദരൻ ജോജോ ആരോപിച്ചു.

സിന്ധുവിന്റേത് കൊലപാതകമാണ്. ഉന്നതതല അന്വേഷണം വേണം. ഞാറയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പിറ്റേ ദിവസം രാവിലെ രണ്ട് കക്ഷികളെയും പോലീസ് വിളിപ്പിച്ചു.

17 വർഷം മുമ്പ് സിന്ധുവിന്റെ ഭർത്താവ് മരിച്ചതാണ്. ഏറെക്കാലമായി ദിലീപിന്റെ ശല്യം തുടങ്ങിയിട്ട്. നാണക്കേട് ഓർത്താണ് പുറത്തുപറയാതിരുന്നത്. മകനെ വളർത്തി വലുതാക്കാൻ ആശുപത്രിയിൽ തൂപ്പുജോലി ചെയ്യുകയായിരുന്നു സിന്ധു. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിലേക്ക് എത്തിച്ചതെന്നും ജോജോ പറഞ്ഞു.