മോഡലുകളുടെ മരണം: ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു

കൊച്ചിയിൽ മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച കേസിൽ സൈജു എം തങ്കച്ചനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടത്തിന് കാരണമാക്കിയത്. ഇതിന് മുമ്പായി ഇവർ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു പോലീസിന് കൈമാറിയിട്ടുണ്ട്

സൈജുവിന്റെ സുഹൃത്തുക്കളാണ് പലരും. ഇവരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പാർട്ടിയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ, പങ്കെടുത്ത പ്രമുഖർ ആരെല്ലാമാണ് എന്ന കാര്യവും പോലീസ് അന്വേഷിക്കും. സൈജുവിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈജുവിന്റെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്.

സൈജുവിന്റെ ഫോണിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകൾ കണ്ടെത്തിയിരുന്നു. ഹോട്ടലുടമ റോയി വയലാട്ടുമായി സൈജുവിന്റെ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഡലുകളെ പിന്തുടരാനായി സൈജു ഉപയോഗിച്ച ഓഡി കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.