രാജ്യസഭാ ഉപ തിരഞ്ഞെടുപ്പ് നാളെ; വൈകീട്ട് അഞ്ചിന് വോട്ടെണ്ണും

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. ജോസ് കെ മാണി തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ശൂരനാട് രാജശേഖരന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിയമസഭയില്‍ 99 അംഗങ്ങളുള്ള ഇടത് മുന്നണിക്ക് വിജയം ഉറപ്പാണ്. 41 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. 140 എം എല്‍ എമാരില്‍ 71 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ വിജയിക്കും.

യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലേക്ക് പോയതോടെയാണ് ജനുവരി 11ന് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. 2024 വരെ കാലാവധി അവശേഷിക്കുമ്പോഴായിരുന്നു രാജി. ഉപ തിരഞ്ഞെടുപ്പില്‍ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നല്‍കാനായിരുന്നു ഇടത് മുന്നണിയുടെ തീരുമാനം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും വോട്ടെടുപ്പി. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എം എല്‍ എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കും. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി.