തണുത്ത പ്രദേശങ്ങളിലും ഗണ്യമായി കുറഞ്ഞ് കൊറോണ; യുഎസില്‍ വൈറസിന്റെ വ്യാപനം 50 ശതമാനമായി താഴ്ന്നു

 

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയില്‍ 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെല്‍റ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബര്‍ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായ ഫ്‌ളോറിഡ, ജോര്‍ജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതില്‍ നാല്‍പ്പതു ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അര്‍കന്‍സ്, ലൂസിയാന ഉള്‍പ്പെടെ 75 ശതമാനമാണ് കുറഞ്ഞുവരുന്നത്. എന്നാല്‍, തണുപ്പുമേഖലയിലും താരതമ്യേന വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളായ അലാസ്‌ക്കാ, മിഷിഗണ്‍, മൊണ്ടാന എന്നീ സംസ്ഥാനങ്ങളില്‍ ശരാശരി 85, 63, 56 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തണുപ്പു വര്‍ധിക്കുന്നതോടെ ആള്‍കൂട്ടം വീടുകളിലും അതുപോലെ അടഞ്ഞുകിടക്കുന്ന ഹാളുകളിലും കൂടിവരുമ്പോള്‍, വൈറസ് വ്യാപനം വര്‍ധിക്കുന്നതിനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തുതന്നെയായാലും അമേരിക്കയില്‍ വ്യാപനത്തിന്റെ തോത് വളരെ കുറഞ്ഞു വരുന്നുവെന്നുള്ളത് ആശ്വാസത്തിന് വക നല്‍കുന്നു.