അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; അനുപമ ഹൈക്കോടതിയിലേക്ക്

 

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ മറ്റന്നാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കും. കുടുംബക്കോടതിയില്‍ കക്ഷി ചേരാനും ആലോചിക്കുന്നു.

സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് മറ്റന്നാള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കാന്‍ അനുപമ തീരുമാനിച്ചത്. ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ കുടുംബക്കോടതിയില്‍ കക്ഷിചേരാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും നിയമോപദേശം തേടി. സര്‍ക്കാര്‍ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ പറഞ്ഞു.

അതേസമയം കുട്ടിയെ പ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും കാണിച്ചാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തതായും വിഷയത്തിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭര്‍ത്താവ്, ജയചന്ദ്രന്‍റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ഉടന്‍ ചോദ്യംചെയ്യും.