‘തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി, ഞായറാഴ്‍ച വരെ കേരളത്തിൽ ഇടിയോട് കൂടിയ കനത്ത മഴ’: മുഖ്യമന്ത്രി

തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഒക്ടോബര്‍ 21 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുന്നു. മഴക്കെടുതി ഗുരുതരമായി ബാധിച്ചു. സംസ്ഥാനത്ത് വിവിധ ദുരന്തങ്ങളിലായി ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ ഉരുള്‍പൊട്ടലില്‍ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ട്. കൂട്ടിക്കലിൽ കൃത്യമായി സർക്കാർ സംവിധാനം രക്ഷാപ്രവർത്തനം നടത്തി. 304 ക്യാമ്പിലായി 3198 കുടുംബങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കൊച്ചി റഡാര്‍ ഇമേജില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ മലയോര പ്രദേശങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയോര പ്രദേശങ്ങളിലും ദുരന്തസാധ്യത പ്രദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.