Headlines

വരിക്കാരുടെ എണ്ണത്തിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ; തകർച്ച തുടർക്കഥയാക്കി വോഡഫോൺ ഐഡിയ

മൊബൈൽ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാൻ സാധിച്ചുള്ളൂ.

വോഡഫോണിന് സ്വന്തം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ഓഗസ്റ്റിൽ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ, ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയർടെൽ ഉപയോഗിക്കുന്നത്. വോഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.