സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ചയിൽ യൂണിഫോമും ഹാജരും നിർബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

 

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ മറ്റന്നാൾ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകൾ പൂർണ്ണ സഹകരണം വാഗ്‌ദാനം ചെയ്‌തതായി മന്ത്രി അറിയിച്ചു. അതേസമയം, സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും.

സ്കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. യുവജന സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എത്രയും വേഗം മാർഗരേഖ പുറത്തിറക്കും. ആദ്യ ആഴ്ചകളില്‍ അറ്റൻഡൻസ് നിർബന്ധമാക്കില്ല. എല്ലാ വിധ പ്രതിരോധ മാർഗങ്ങളും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കും. ആദ്യ ആഴ്ച യൂണിഫോം നിർബന്ധമാക്കില്ല. സ്കൂളുകളിലെ സാഹചര്യം അനുസരിച്ചാകും ഷിഫ്റ്റ് സംവിധാനം നടപ്പാക്കകു. വ്യക്തമായ മാർഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിൾ വച്ച് കാര്യങ്ങൾ നടപ്പിലാക്കും’ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ക്ലാസിൽ ഒരേസമയം 20 – 30 കുട്ടികളെ മാത്രമേ അനുവദിക്കൂ. അധ്യാപകരും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്‌സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെയും യോഗം ചേരും.ഈ മാസം 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിലാവും ശുചീകരണം.

  1. അതിനിടെ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. പൊതു വിദ്യാദ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. ഇതു വരെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സജ്ജീകരണങ്ങളും ക്രമീകരണങ്ങളും യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കും. തൊഴിലാളി സംഘടനകളുമായും, മേയർമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുമായും മന്ത്രി ഇന്ന് ആശയവിനിമയം നടത്തും. വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.