അതിർത്തിയിൽ രോഗികളെയും സ്ഥിരം യാത്രികരെയും വിദ്യാർഥികളെയും തടയരുതെന്ന് കർണാടകയോട് ഹൈക്കോടതി

സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന് കർണാടകയോട് കേരളാ ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാർഥികളെയും തടയരുതെന്നും കോടതി നിർദേശിച്ചു.

പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് കർണാടക അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞിരുന്നത്. എന്നാൽ കൊവിഡ് എസ് ഒ പി പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.

സ്വകാര്യ വാഹനങ്ങളിൽ എത്തിയാൽ മതിയായ രേഖകളുണ്ടെങ്കിൽ രോഗികളെ കടത്തിവിടണം. സ്ഥിരം യാത്രക്കാരെയും വിദ്യാർഥികളെയും തടയരുത്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി കർണാടകയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവരെ തടയരുത്. അവരുടെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.