ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ചു: ഒൻപതു വയസ്സുകാരിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്ത്

ന്യൂഡല്‍ഹി: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ച് പ്രതികൾ. പുരാന നങ്കലിലെ ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ നാല് പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപ്രതികളാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോയ പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു കൊലപാതക വിവരം അറിഞ്ഞത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റതാണെന്നായിരുന്നു പൂജാരി പറഞ്ഞത്.

പക്ഷെ കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളുടെ അനുവാദമില്ലെതെ മൃതദേഹം പ്രതികൾ സംസ്‌കരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.