കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്: പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി

 

തിരുവനന്തപുരം : സംസ്ഥാനത്തെ സാധനം വാങ്ങാൻ കടകളിൽ പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ വേണമെന്ന ഉത്തരവിലുറച്ച് സർക്കാർ. ഇതിൽ മാറ്റം വരുത്തില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

നിരന്തര ആവശ്യത്തെ തുടർന്ന് കടകളും സ്ഥാപനങ്ങളും തുറക്കാൻ തീരുമാനമെടുക്കുകയും മറുവശത്ത് ചീഫ് സെക്രട്ടറി സർക്കാരിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി കടകളുടെ വാതിലടയ്‌ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, കോവിഡ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം കടയിൽ പ്രവേശിപ്പിക്കുക എന്നത് തങ്ങൾക്ക് തിരിച്ചടിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. പോലീസ് പരിശോധന ഇല്ലാത്തതിനാൽ ജീവനക്കാർ തന്നെയാണ് പരിശോധന നടത്തുന്നത്. എന്നാൽ, തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ഇത് പ്രാവർത്തികമാവുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.