സ്വർണക്കള്ളക്കടത്തുകാരെയും സ്ത്രീ പീഡകരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്

 

സ്വർണക്കടത്തുകാരെയും സ്ത്രീ പീഡകരെയും കമ്മ്യൂണിസ്റ്റ് പാർട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ ക്രിമിനൽ കേസുകളിലും ആസൂത്രകർ സിപിഎം സൈബർ പോരാളികളാണ്. കൊടകര കുഴൽപ്പണ കേസ്, വനം കൊള്ളക്കേസ്, സ്വർണക്കടത്ത് കേസ് എന്നിവ പ്രതിപക്ഷം നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സമരപരിപാടികൾക്ക് പരിമിതിയുണ്ടെന്നും സതീശൻ പറഞ്ഞു

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വിഷയം ജനങ്ങളിലേക്ക് എത്തിക്കും. സിപിഎം എല്ലാവിധ ക്രിമിനൽ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്ന പാർട്ടിയാണ്. സൈബറിടങ്ങളിൽ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെയാണ് ഓരോ ക്രിമിനൽ കേസ് പുറത്തുവരുമ്പോഴും ആ ക്രിമിനൽ കേസിലെ പ്രധാന ആസൂത്രകരും പങ്കാളികളും ആകുന്നത്.

ക്രിമിനൽ കേസിൽപ്പെട്ട ആളുകളെ ന്യായീകരിക്കേണ്ട സ്ഥിതിയിലാണ് സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തുടരുന്ന മൗനം ഉപേക്ഷിക്കണം. ഒരു പരിധി കഴിഞ്ഞാൽ ഇത്തരം കേസുകളിലെ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.