കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കൊവിഡ് ബാധിതനായ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന മകൻ പിടിയിൽ. മേത്തല കുന്നംകുളം പാമ്പിനേഴത്ത് ഉമ്മർ(68)ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ നിസാറിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉമ്മറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നിസാറാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയുള്ളതായി മനസ്സിലാക്കി. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു.

റിപ്പോർട്ടിൽ ഉമ്മർ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ഞായറാഴ്ച മുതൽ നിസാർ ഒളിവിൽ പോകുകയും ചെയ്തു. നാടുവിടാൻ ഒരുങ്ങുന്നതിനിടെയാണ് നിസാറിനെ പോലീസ് പിടികൂടിയത്. ഉമ്മറും കുടുംബവും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഉമ്മറിന്റെ ഭാര്യ അലീമ മരണപ്പെട്ടു. ഇതിന് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് ഉമ്മറും നിസാറും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.