പോര്‍ച്ചുഗല്‍ മിന്നും ജയവുമായി തുടങ്ങി; ഡബിളടിച്ച് റോണോ: ലോക റെക്കോര്‍ഡ്

നിലവിലെ ചാംപ്യന്‍മാപായ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആധികാരിക വിജയത്തോടെ തുടങ്ങി. മരണ ഗ്രൂപ്പായ എഫിലെ ആവേശകരമായ മല്‍സരത്തില്‍ ഹംഗറിയെയാണ് പറങ്കിപ്പട എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ അവസാനത്തെ ആറു മിനിറ്റിനിടെയാണ് മൂന്നു തവണ വലുകുലുക്കി പോര്‍ച്ചുഗല്‍ വിജയക്കൊടി നാട്ടിയത്.

പോര്‍ച്ചുഗലിന്റെ രണ്ടു ഗോളുകളും ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വകയായിരുന്നു. 87, 90 മിനിറ്റുകളിലായിരുന്നു റോണോ നിറയൊഴിച്ചത്. ആദ്യ ഗോള്‍ 84ാം മിനിറ്റില്‍ റാഫേല്‍ ഗ്വരേരോയുടെ വകയായിരുന്നു. ഇരട്ട ഗോളുകളോടെ യൂറോയില്‍ റൊണാള്‍ഡോ ഗോളടിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ടൂര്‍ണമെന്റിലെ ഓള്‍ടൈം ഗോള്‍ സ്‌കോററായി അദ്ദേഹം മാറി. മാത്രമല്ല മറ്റൊരു റെക്കോര്‍ഡും ഈ കളിയില്‍ റോണോ കുറിച്ചു. ഏറ്റവുമധികം യൂറോ കപ്പുകളില്‍ കളിച്ച താരമായി അദ്ദേഹം മാറി. റൊണാള്‍ഡോയുടെ അഞ്ചാമത്തെ ചാംപ്യന്‍ഷിപ്പായിരുന്നു ഇത്.