കോഴിക്കോട് ∙ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജയം ആഘോഷിക്കാൻ പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന് (22) ആണ് പരുക്കേറ്റത്. ഇടതു കയ്യിലെ രണ്ടു വിരൽ അറ്റു. മറ്റു രണ്ടു വിരലിനും ഗുരുതര പരുക്കുണ്ട്. ഇടതു കയ്യിൽ പടക്കം പിടിച്ച് നിൽക്കുന്നതിനിടെ തീപ്പൊരി തട്ടി അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു എന്നാണ് വിവരം.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിന്റെ അടിയന്തര ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ശസ്ത്രക്രിയയ്ക്കു മുന്നോടിയായുള്ള പ്രാഥമിക ചെലവുകൾക്ക് മാത്രം 85,000 രൂപയിലേറെ ചെലവു വന്നു. കുടുംബത്തിന്റെ ആശ്രയം കൂടിയായ സഹദിന്റെ ചികിത്സയ്ക്ക് ഒപ്പം ഉള്ളവർ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയിട്ടുണ്ട്.ഫുട്‌ബോൾ ആവേശം അതിരു വിടുന്നതിൽ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമറ്റ് ധരിക്കാതെയും ലൈസൻസ് ഇല്ലാതെയും അമിതവേഗത്തിലും അപകടകരമായും വാഹനം ഓടിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ കൂടുതൽ ആളുകളെ കയറ്റി അമിത ശബ്ദത്തിൽ ഹോൺ മുഴക്കി പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു.








