സഭയുടെ പൊതുശബ്ദമാകാൻ സാധിക്കട്ടെ; എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയെ നയിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് രാജേഷിന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ബി രാജേഷിന് ആശംസകൾ നേരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, ലോകസഭാ സാമാജികൻ, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ബി രാജേഷ് ഇതിനു മുൻപ് സ്പീക്കർ പദം അലങ്കരിച്ച പ്രഗത്ഭർക്കൊപ്പം നിൽക്കുന്ന പിൻഗാമിയാണ്. ജനാധിപത്യം അർത്ഥവത്താക്കും വിധം നിയമസഭയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടു പോകാൻ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു. സഭയുടെ കൂട്ടായ ശബ്ദമാണ് സ്പീക്കർ പ്രതിധ്വനിപ്പിക്കുന്നത്. അത്തരത്തിൽ സഭയുടെ പൊതുശബ്ദമായി മാറാനും, ഐക്യം ഊട്ടിയുറപ്പിച്ച് നാടിന്റെ നന്മയും പുരോഗതിയും കൈവരിക്കാൻ ഉതകുന്ന തരത്തിൽ സഭയെ നയിക്കാനും എംബി രാജേഷിന് സാധിക്കട്ടെ. അതിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു. സർവ്വഭാവുകങ്ങളും നേരുന്നു.