മെഡിക്കൽ ഓക്സിജൻ വിലവർദ്ധനവ് പാടില്ല; കരിഞ്ചന്ത വിൽപ്പനയ്‌ക്കെതിരെ കർശന നടപടി

 

സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ലെന്നും ഓക്സിജന് കൃത്രിമക്ഷാമം സൃഷ്ടിക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശ നനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പിഎസ്എ പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഉല്‍പാദനം തുടങ്ങി.24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്നും മിനിറ്റിൽ 600 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ കഴിയും. ഒന്നര കോടിയോളം രൂപയാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ചെലവാക്കിയത്.