നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ ഇന്ന് കോടതിയില്‍ ഹാജരാകും

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവൻ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. കേസില്‍ 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.

കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിയും വന്നു.

2017 ഫെബ്രുവരിയിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.