ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട് ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ ബോളുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റിന് ലക്ഷ്യത്തിലെത്തിച്ചു. ജോസ് ബട്‌ലറാണ് (28) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ജോണ്‍ ബെയര്‍സ്‌റ്റോ (26*), ഡേവിഡ് മലാന്‍ (24*) എന്നിവര്‍ ചേര്‍ന്നു ജയം പൂര്‍ത്തിയാക്കി. 32 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് റോയ് ടീമിന്റെ ടോ്പ്‌സ്‌കോററായത്. സ്‌കോര്‍: ഇന്ത്യ ഏഴു വിക്കറ്റിന് 124. ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ടിന് 130.

ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍-റോയ് സഖ്യം 7.6 ഓവറില്‍ 76 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതിപ്പോയിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ വളരെ അനായാമാണ് റോയ്, ബട്‌ലര്‍ എന്നിവരടക്കമുള്ളവര്‍ സ്‌കോര്‍ ചെയ്തത് ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തേ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ശ്രേയസ് (67) പൊരുതിനേടിയ ഫിഫ്റ്റിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 124 റണ്‍സ് നേടുകയായിരുന്നു. കടലാസില്‍ ശക്തമായ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും ഗ്രൗണ്ടില്‍ ഇതു പ്രതിഫലിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യന്‍ നിരയില്‍ ശ്രേയസൊഴികെ മറ്റാരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. നാലാം നമ്പറില്‍ ശ്രേയസിനു പകരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മല്‍സരത്തിനു മുമ്പ് വന്നിരുന്നു. എന്നാല്‍ തന്റെ സാന്നിധ്യം ടീമിന് എത്ര മാത്രം വിലപ്പെട്ടതാണെന്നു ഈ കളിയിലെ ഇന്നിങ്‌സോടെ ശ്രേയസ് കാണിച്ചുതന്നു. 48 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം ടീമിന്റെ ടോപ്‌സ്‌കോററായത്.