കരിപ്പൂര്‍ വിമാന ദുരന്തം; മരിച്ചയാളുടെ രണ്ട്‌ വയസുള്ള കുട്ടിക്ക്‌ ഒന്നര കോടി നഷ്ട പരിഹാരം

തൃശൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചയാളുടെ രണ്ട്‌ വയസുള്ള മകള്‍ക്ക്‌ എയര്‍ ഇന്ത്യ ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദീന്റെ മകള്‍ക്കാണ്‌ 1.51 കോടി രൂപ നഷ്ടപരിഹാമായി നല്‍കാന്‍ തയാറാണെന്ന്‌ എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതിയെ അറിയിച്ചത്‌. തുക എത്രയും വേഗം നല്‍കാന്‍ ഷറഫുദീന്റെ ഭാര്യ ആമിനയും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ്‌ എന്‍ നാഗരേഷ്‌ ഉത്തരവിട്ടു.

മരിച്ചയാളുടേയും ഭാര്യയുടേയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണരേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. വിമാനാപകട ഇരകള്‍ക്ക്‌ കൂടുതല്‍ നഷ്ടപരിഹാരത്തിന്‌ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും അനുവദിച്ച്‌ ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്‌.ഷറഫുദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഹരജിക്കാര്‍ക്ക്‌ അന്തര്‍ ദേശീയ സ്റ്റാന്റേര്‍ഡ്‌ പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത്‌ നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്തെ ഹര്‍ജി പരിഗണിക്കവേ ഹര്‍ജികക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യയും കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന്‌ ഹര്‍ജിക്കാരും അറിയിച്ചു.

പിന്നീട്‌ എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം കുട്ടിക്ക്‌ 1,51,08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന്‌ വിമാനക്കമ്ബനി അറിയിച്ചത്‌. ആവശ്യമായ രേഖകള്‍ ലഭിക്കുമ്ബോള്‍ സഹഹര്‍ജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക്‌ ഹൈക്കോടതിയെ അടക്കം ഉചിതഫോറങ്ങളെ സമാപിക്കാമെന്നും വ്യക്തമാക്കിയാണ്‌ ഹര്‍ജി തീര്‍പ്പാക്കിയത്‌.