വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യത

തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ 28ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ നിഗമനം. രാജ്യത്ത് നിന്ന് 27നകം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങുമെന്നാണ് ഐഎംഡിയുടെ ഇന്നലെ വൈകിട്ടിറങ്ങിയ നിരീക്ഷണത്തില്‍ വ്യക്തമാക്കുന്നത്.

ഗുജറാത്ത്, മദ്ധ്യ-തെക്കന്‍ ഇന്ത്യന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാലവര്‍ഷത്തിന്റെ വിടവാങ്ങള്‍ തുടരുകയാണ്.നിലവിലെ അന്തരീക്ഷ സ്ഥിതി അനുകൂലമായതിനാല്‍ 28നകം കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ തുലാമഴയെത്തുമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച കൃത്യമായ വിവരം വരും ദിവസങ്ങളിലെ വ്യക്തമാകുകയുള്ളൂ.

അതേ സമയം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരംതൊട്ടു. ഇന്ന് രാവിലെയോടെ ഇത് ദുര്‍ബലമാകും. മഴ മേഘങ്ങളുടെ സാന്നിദ്ധ്യമില്ലാത്തതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി വരണ്ട കാലവസ്ഥ തുടരും. അതേ സമയം രാത്രി കാലങ്ങളിലെ തണുപ്പ് കൂടും.

തുടര്‍ച്ചയായ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് തുലാമഴ എത്തുന്നത് വൈകുന്നത്. കാലവര്‍ഷത്തില്‍ 205 സെ.മീറ്ററും തുലാവര്‍ഷത്തില്‍ 50 സെ.മീറ്ററും മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കുക. ഈ വര്‍ഷം കാലവര്‍ഷ(ജൂണ്‍-സെപ്തംബര്‍) ത്തില്‍ ഒമ്ബത് ശതമാനം മഴ കൂടി. 2019ല്‍ തുലാമഴയില്‍ 27% മഴ കൂടിയിരുന്നു.