ഡിഎൻഎ പരിശോധന ഫലം വന്നു:പുത്തുമലയിൽ ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടാത്ത ആളുടേത്

കൽപ്പറ്റ :ദുരന്തം വിഴുങ്ങിയ പുത്തുമലയിൽ നിന്നും ഒടുവിൽ ലഭിച്ച മൃതദേഹം ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎൻഎ ഫലം. അഞ്ചു പേരായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആയത്. പുത്തുമല ക്ക് സമീപമുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎൻഎ ഫലമാണ് പുറത്തുവന്നത്.

കാണാതായ അഞ്ചുപേരുടെ ബന്ധുക്കളുടെ ഡിഎൻഎ യുമായി ലഭിച്ച മൃതദേഹത്തിന് സാമ്പിൾ സാമ്യം ഇല്ലെന്നാണ് ഫലം. പ്രദേശത്ത് മറവുചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയിൽ ഒഴുകിയെത്തിയതാ യിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം. കണക്കിൽ ഉൾപ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുൾപൊട്ടലിൽ 17 പേരായിരുന്നു അകപ്പെട്ടത്. ഇതിൽ 12 പേരുടെ മൃതദേഹങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്.