Headlines

നിര്‍മിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കില്‍ 2030നുള്ളില്‍ മനുഷ്യരാശി ഇല്ലാതാവുമെന്ന മുന്നറിയിപ്പ്: പിന്തുണച്ച് കൂടുതല്‍ എഐ കമ്പനികള്‍

നിര്‍മിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കില്‍ 2030നുള്ളില്‍ മനുഷ്യരാശി ഇല്ലാതാവുമെന്ന വെളിപ്പെടുത്തലിനെ പിന്തുണച്ച് വന്‍ എഐ കമ്പനികളും ഓപ്പണ്‍ എഐയും. അമേരിക്കന്‍ എഐ ഗവേഷകനും എഐ കമ്പനി സിഇഒയുമായ ഡാരിയോ അമോഡെയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ഇതിനെ പിന്തുണച്ച് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍, ഡീപ്പ്‌മൈന്‍ഡ് ചീഫ് ഡെമിസ് ഹസാബിസ് എക്‌സ് എഐ ഉടമ ഇലോണ്‍ മസ്‌ക് എന്നിവരാണ് രംഗത്തെത്തിയത്. (AI CEOs say they need to slow the pace of development)

ഡാരിയോ അമോഡെയുടെ വെളിപ്പെടുത്തല്‍ എഐ വളര്‍ച്ച നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. ഈ ചര്‍ച്ചകളെ ഉള്‍പ്പെടെയാണ് വിവിധ എഐ കമ്പനികള്‍ പിന്തുണച്ചിരിക്കുന്നത്. ഡാരിയോ പറഞ്ഞ അഭിപ്രായങ്ങളെല്ലാം ശരിയാണെന്നാണ് ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വതന്ത്ര മൂല്യനിര്‍ണയത്തിനും വിശകലനത്തിനും എഐ കമ്പനികള്‍ സഹകരിക്കുക എന്നത് മികച്ച ആശയമായിട്ടാണ് തോന്നുന്നതെന്ന് ഡെമിസ് ഹസാബിസും കുറിച്ചു. എന്നാല്‍ അമോഡെയുടെ വിമര്‍ശനത്തെ ഒരു വിഭാഗം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. രാജ്യങ്ങള്‍ ഒരു എഐ സുരക്ഷാ മാനദണ്ഡമുണ്ടാക്കണമെന്നും പരിശോധനകള്‍ക്ക് വിധേയരാകണമെന്നുമുള്ള നിര്‍ദേശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
അതേസമയം എഐ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എഐ വിമര്‍ശകര്‍ മോശം ശക്തികളാണെന്നും ഇവരുടെ ഭയമൊന്നും ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് അയര്‍ലന്‍ഡില്‍ മാധ്യമങ്ങളോട് പറഞ്ഞു. എഐയ്‌ക്കെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനാവശ്യ കാര്യമാണ്. മുന്നറിയിപ്പുകള്‍ വളരെ ബാലിശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.