Headlines

സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനത്തെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ല, ഞാന്‍ പാര്‍ട്ടിയുടെ ഉത്പന്നം: പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി ജയരാജന്‍. താന്‍ സിപിഐഎമ്മിന്റെ ഉത്പ്പന്നമാണെന്നും പ്രസ്ഥാനത്തില്‍ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെക്കുറിച്ച് തെറ്റായ പ്രതീതിയുണ്ടാക്കി. കലാപത്തെ പ്രതിരോധിച്ച പിണറായിയെക്കുറിച്ച് ബിജെപിയുമായി ഡീലുണ്ടെന്ന് വരെ ആരോപിച്ചു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇ ഡി കേസിനേയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( p jayarajan on his entry to CPIM State secretariat)

‘ലക്ഷണമൊത്ത വര്‍ഗീയ കലാപം ആര്‍എസ്എസ് ആസൂത്രണം ചെയ്തിരുന്നു. അതിനെ ചെറുത്ത് തോല്‍പ്പിച്ചത് സിപിഐഎമ്മായിരുന്നു. ആ സിപിഐഎമ്മിനെതിരായാണ് ആര്‍എസ്എസുമായി ഡീലുണ്ടാക്കിയെന്ന ആക്ഷേപം വന്നത്. ആര്‍എസ്എസിനെ വെറുപ്പിക്കാതിരിക്കുക, പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്നതാണ് ഇ ഡിയെടുത്ത കേസിന്റെ ലക്ഷ്യം’. പി ജയരാജന്‍ പറഞ്ഞു.സിപിഐഎം സെക്രട്ടേറിയറ്റിലേക്കുള്ള പി ജയരാജന്റെ വരവോടെ വലിയ മാറ്റങ്ങള്‍ കണ്ണൂരിലുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്നും അത് ജനങ്ങള്‍ക്ക് ബോധ്യമാകണം എന്നുമുളള നിഷ്‌കര്‍ഷയിലാണ് സിപിഐഎം കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നടപടി എടുത്തത്.ഈ രീതി ജില്ലാ വിശാല കമ്മിറ്റികളിലും ആവര്‍ത്തിക്കുമെന്നും ഉറപ്പാണ്.ഇതോടെ സംഘടനാ നേതൃത്വത്തിന്റെ പാളിച്ചയില്‍ തോറ്റ് നിലംപരിശായ ജില്ലകളില്‍ നേതൃത്വത്തിന്റെ തലയുരുളും.കണ്ണൂരിലാണ് അച്ചടക്കത്തിന്റെ വാള്‍ ശക്തമായി വീശാന്‍ സാധ്യത.