Headlines

‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രം? റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി ഇ ഡി

തിരുവനന്തപുരം: കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇ ഡി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു എന്നും ഇഡി ആരോപിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിന് കുരുക്കാകുന്ന കൂടുതല്‍ വിവരങ്ങള്‍ ഇ ഡി പൊലിസിന് അയച്ച കത്തിലുണ്ട്.

വിദേശത്തേക്ക് അയച്ചതായി വീണ ടി ഡയറിയില്‍ പറയുന്ന പണം മുഹമ്മദ് റിയാസിന്റെ കൈക്കൂലി പണമെന്ന് കൂടി ആരോപിക്കുന്നുണ്ട് ഇ ഡി. റിയാസ് സ്റ്റാഫിനേയും ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഇ ഡിയുടെ വാദം. നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ 14 അംഗങ്ങളാണുള്ളത്. മിനിസ്റ്റര്‍ റിയാസ് എന്ന പേരില്‍ പി എ മുഹമ്മദ് റിയാസിന്റെ നമ്പരും ഗ്രൂപ്പിലുണ്ട്. സുബൈര്‍ കൊടുവള്ളി ഹവാ, സുബൈര്‍ കൊടുവള്ളി കസ്റ്റമന്‍ ഹവാല തുടങ്ങിയ പേരുകളില്‍ സേവ് ചെയ്ത നമ്പരുകളും ഗ്രൂപ്പിലുണ്ട്. റിയാസിന്റെ ഓഫിസും ഹവാല ഇടപാടുകാരുമായുള്ള ആശയവിനിമയം ഉള്‍പ്പെടെ ഗ്രൂപ്പ് വഴി നടന്നുവെന്നാണ് ഇ ഡി ഉയര്‍ത്തുന്ന ആരോപണം.
പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് 85 ലക്ഷമെന്നാണ് വീണ എഴുതിയതെന്ന് പറയുന്ന രേഖയില്‍ പറയുന്നത്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം.