ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാൻ ഇന്ത്യ

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. 11 അംഗ രാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും ഉൾപ്പെട്ട 21 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ യുദ്ധം , ആഗോള ഇന്ധന -സാമ്പത്തിക പ്രതിസന്ധി എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി.

ബ്രിക്‌സ് അംഗരാജ്യങ്ങൾക്കായുള്ള ഒരു ക്ലോസ്ഡ് സെഷനോടെയാണ് ഉച്ചകോടി നാളെ ഉച്ചയ്ക്ക് ആരംഭിക്കുന്നത്. ആഗോളതലത്തിൽ അസ്ഥിരതാവസ്ഥ നിലനിൽക്കുമ്പോഴാണ് ഇന്ത്യയുടെ 2026 ബ്രിക്‌സ് അധ്യക്ഷ സ്ഥാനം ചർച്ചയാകുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ യുഎഇ സൗദി അറേബ്യ ഇറാൻ രാജ്യങ്ങളെ ഉച്ചകോടിയുടെ പൊതു നിലപാടിൽ സമവായം ഉറപ്പിച്ച് സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം.

സാമ്പത്തിക സഹകരണവും, വ്യാപാരവും, വ്യവസായവും, തൊഴിലവസരങ്ങളും ആഗോള സംഘർഷങ്ങളും ലോക നേതാക്കൾ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ചർച്ചയാക്കും. ഇന്നലെ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘർഷങ്ങൾക്കിടയിലെ ആഗോള സാമ്പത്തിക, ഊർജ, വ്യാപാര വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ G7 രാജ്യങ്ങളെ പരിഹസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്തെത്തി. ബ്രിക്സ് രാജ്യങ്ങൾ ചേർന്നാൽ ലോകത്തെ 40 ശതമാനം ജിഡിപി , G7 രാജ്യങ്ങളുടെ കൂട്ടായ്മ വെറും 29 ശതമാനമെന്നും പുടിൻ പറഞ്ഞു. വെല്ലുവിളികളെ മറികടക്കാൻ ബ്രിക്സ് കൂട്ടായ്മ വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയുടെ ശൃംഖംല ഉണ്ടാക്കണം എന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ.