Headlines

വൈദ്യുതി: പോംവഴി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കൽ; ദീർഘകാല കരാറുകളിൽ വൈദ്യുതി ലഭിക്കാൻ കാത്തിരിപ്പ് നീളും

തിരുവനന്തപുരം ∙ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ സമീപഭാവിയിൽത്തന്നെ കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാകുമെന്ന് കെഎസ്ഇബി. അപ്രതീക്ഷിതമായുണ്ടായ എൽ നിനോ സാഹചര്യം ഭാവിയിൽ മറ്റു കാലാവസ്ഥാ പ്രശ്നങ്ങളുടെ രൂപത്തിൽ ആവർത്തിച്ചാൽ പുറത്തുനിന്നുള്ള വൈദ്യുതി പ്രതീക്ഷിച്ചു കേരളത്തിനു മുന്നോട്ടുപോകാനാകില്ല.

പുതിയ വൻകിട ജലവൈദ്യുത പദ്ധതികൾ, വെള്ളം ആവർത്തിച്ച് ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയ്ക്കു മുൻഗണന നൽകണം. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ (ബെസ്) ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകില്ലെന്നാണു വിലയിരുത്തൽ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടികൾ തുടങ്ങിയവ ഉൾപ്പെടെ ആകെ 3000 മെഗാവാട്ട് വൈദ്യുതിയുടെ വ്യത്യസ്ത ദീർഘകാല കരാറുകളാണ് കെഎസ്ഇബി അടുത്ത വർഷങ്ങളിൽ പ്രതീക്ഷിക്കുന്നത്. 2028 ന് ശേഷമേ പല കരാറുകളിലും വൈദ്യുതി ലഭിച്ചുതുടങ്ങുകയുള്ളൂ. യൂണിറ്റിന് 6.70 രൂപ നിരക്കിൽ പീക്ക് സമയത്തെ 4 മണിക്കൂർ 300 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്കു ലഭിക്കാൻ സോളർ എനർജി കോർപറേഷനുമായി ധാരണയിലെത്തിയ കരാർ ആണ് ഒടുവിലത്തേത്. ഇത് ഒന്നരവർഷത്തിനുള്ളിൽ ലഭിച്ചുതുടങ്ങും